കാക്കാരിശ്ശിനാടകം

കേരളത്തിലെ നാടോടികളായ കാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കരിശ്ശിനാടകം.[1] സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉൾച്ചേർന്ന കലാരൂപമാണ് കാക്കാരിശ്ശി നാടകം. മധ്യതിരുവതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു നാടൻ കലയാണിതു്. മധ്യതിരുവതാംകൂറിൽ പാണന്മാർ, കമ്മാളന്മാർ എന്നിവരും, തെക്ക് ഈഴവരും കുറവരുമാണ് ഇവ അവതിരിപ്പിക്കുന്നതു്.

കാക്കാരിശ്ശിനാടകം അരങ്ങേറുന്നു.
കാക്കാരിശ്ശിനാടകത്തിലെ പുരുഷകഥാപാത്രം

കാക്കാരിശ്ശികളി. കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും കേരളത്തിൻറെ ചിലഭാഗങ്ങളിൽ അറിയപ്പെടുന്നു.[2]ശിവൻ, പാർ‍വതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളള അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സമുദായമായ കാക്കാലന്മാരുടെ ഇടയിൽ ജനിക്കുന്നതായാണ് കഥയുടെ പ്രധാന ചട്ടക്കൂട്. ഇതിനോട് അനുദിനത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മനുഷ്യന്റെ വിവിധഭാവങ്ങളും ചേർത്താണ് കഥയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുത്തുന്നത്. മൂന്ന് പ്രധാന തരങ്ങളിലാണ് കാക്കരശ്ശി നാടകം അവതരിപ്പിച്ചു വരുന്നത്. [1]

പേരിനു പിന്നിൽ

കുറവർ, ഈഴവർ, നായന്മാർ എന്നീ സമുദായങ്ങൾ ഇന്ന് ഈ നാടകരൂപം അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ കാക്കാലർ എന്ന നാടോടിവർഗ്ഗമാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. അവരിൽ നിന്നാണ് കാക്കാരിശ്ശി എന്ന പേരു ലഭിക്കുന്നത്.

തരംതിരിവ്

നാടകത്തിനായി മുഖമെഴുത്തു നടത്തുന്ന കഥാപാത്രം.

കാക്കാരുകളി ഇന്ന് മൂന്ന് തരത്തിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരത്തിനടുത്തുള്ള കല്ലറ, വിതുര, പേരയം എന്നീ ഗ്രാമപ്രദേശങ്ങളിൽ മലവേടരാണ് കാക്കാരുകളി അവതരിപ്പിക്കുന്നത്. നെടുമങ്ങാടും ആറ്റിങ്ങലും ഈ നാടോടി നൃത്തം കുറവരാണ്‌ അവതരിപ്പിച്ചു വരുന്നത്. ഈ നൃത്തരൂപത്തിൽ ആകൃഷ്ടരായി ഈഴവരും നായന്മാരും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു വരുന്നതാണ്‌ മൂന്നാമത്തെ തരം. ഇവർ കൂടുതലായും നഗരപ്രാന്തങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്. നെടുമങ്ങാടുള്ള കാക്കാരിശ്ശി കളിക്കാർ കുറവരും ഈഴവരും അടങ്ങിയ സംഘമാണെങ്കിൽ തിരുവല്ലയിലും പന്തളത്തുമുള്ള കാക്കാരിശ്ശികളിക്കാർ പ്രധാനമായും നായർ സമുദായാംഗങ്ങളാണ്‌‍.

ഉത്ഭവം

ഈ കലാരൂപത്തിന്റെ ഉത്ഭവം തമിഴ്‌നാട്ടിൽ നിന്നാണ്‌‍. [2] മലവേടർ അവതരിപ്പിക്കുന്ന കാക്കാരിശ്ശി വേടരുകളി എന്നറിയപ്പെടുന്ന (തമിഴ്) ഒന്നിൽ നിന്നാണ് ഉത്ഭവം കൊണ്ടത്. കുറവർ അവതരിപ്പിക്കുന്നതിന്റെ പൂർവ രൂപമാകടെ കുറത്തികളിയും. എന്നാൽ മേൽ പറഞ്ഞ പൂർവരൂപങ്ങളിൽ നിന്ന് കാക്കാരിശ്ശികളിയിലേക്കുള്ള പരിണാമ എങ്ങനെയായിരുന്നു എന്ന് വ്യക്തമായ അറിവില്ല. ഗ്രാമപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപം നഗരങ്ങളിലുള്ളവരേയും ആകർഷിക്കുകയും കൂടുതൽ അന്യജാതിക്കാർ ഈ കലാരൂപത്തെ വളർത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

കാക്കാലർ

കേരളത്തിലെ ജാതിസമ്പ്രദായത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരെന്ന് കരുതിപ്പോന്നിരുന്ന കാക്കാലർ നാടോടികളായ വർഗ്ഗങ്ങളാണ്‌. ഇന്നും അവർ നാടോടി പാരമ്പര്യം ഏറെക്കുറെ കാത്തുസൂക്ഷിക്കുന്നു. ഭിക്ഷാടനം അവർ അവരുടെ പൈതൃകമായി ലഭിച്ച ജോലിയായി കരുതിപ്പോരുന്നു. ഹസ്തരേഖാശാസ്ത്രം, പക്ഷിശാസ്ത്രം തുടങ്ങിയ ജോലികളും അവർ ചെയ്തുവരുന്നു. കുട നന്നാക്കുന്നവരും ചെരുപ്പുകുത്തികളും ഉണ്ട്. തമിഴും മലയാളവും കലർന്ന ഭാഷയാണ്‌ ഉപയോഗിക്കുന്നത്. കാക്കാരിശ്ശി നാടകത്തിന്റെ പേർ അവരിൽ നിന്നാണുണ്ടായത്.

കളി

കാക്കാന്മാർ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങിൽ പ്രവേശിക്കുന്നതോടെ കളി ആരംഭിക്കുന്നു. കളിയരങ്ങിലേക്ക് കാക്കാന്റെ പിന്നിലായി വരുന്ന തബ്രാനുമായുള്ള ചൊദ്യോത്തരത്തിലൂടെയാണ് കളിയുടെ ആരംഭം. കളി ഏകദേശം നാലുമണിക്കൂറോളം നീണ്ടുനിൽക്കും. കളിക്കിടയിൽ പല ഉപകഥകളും കൂട്ടിചേർക്കാറുണ്ട്. ഇത് കളിയുടെ ദൈർഘ്യം കൂട്ടുന്നു. പ്രാകൃത രീതിയിലുള്ള വേഷവിധാനങ്ങളാണ് ഉപയോഗിക്കുന്നതു്. വാദ്യോപകരണങ്ങളായി ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ ഉപയോഗിക്കുന്നു.


കളിയിലെ കഥാസന്ദർഭത്തിനനുസരിച്ച് സ്വന്തം രീതിയിൽ കാക്കാൻ പുരാണകഥാഖ്യാനം നടത്തുന്ന പതിവും കാക്കരിശ്ശി നാടകത്തിനുണ്ട്. ഒരുദാഹരണം:-

     " സുന്ദരിയാം സീത തൻറെ
         വാർത്തയൽപ്പം ചൊല്ലാം
         രാമദേവൻ കാനനത്തിൽ
         പോകുമെന്നു ചൊല്ലി
         കാനനത്തിൽ പോകുമെങ്കിൽ
         ഞാനും കൂടിപോരും
         കാന്നത്തിൽ ചെന്നു പർണ്ണ
         ശാലയതും കെട്ടി
         തമ്പിയായ ലക്ഷ്മണനെ
         കാവലാക്കിവെച്ചു
         രാമദേവൻ കാനനത്തിൽ
         മാൻ പിടിപ്പാൻ പോയി
         മാൻ പിടിപ്പാൻ ചെന്നവസ്ഥ
         രാവണനറിഞ്ഞു.................."

അവലംബം

  1. ജി, വേണു (2004). Puppetry and Lesser known dance traditions of Kerala. കേരളം: നടന കൈരളി.
  2. വിനോദ്കുമാർ‍, ആർ (2008) [2008]. കേരളീയം (പ്രഥമ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 978-81-264-1963-0. Check date values in: |accessdate= (help); |access-date= requires |url= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.