നന്തുടി
കേരളത്തില് പണ്ടുകാലം മുതൽ പ്രചാരത്തിലുള്ള ഒരു തുകൽവാദ്യമാണ് നന്തുടി എന്ന പേരില് അറിയപ്പെടുന്ന തുടി. കേരളത്തിൽ തുടികൾ പലതരത്തിൽ കാണപ്പെടുന്നു. അവ കടുംതുടി, കനകതുടി, തിടിമന്തുടി,പുലതുടി,നാടുതുടി, പറയന്തുടി എന്നിങ്ങനെ പല രൂപത്തിലും പേരിലും തുടികൾ ഉണ്ട്.
കേരളത്തിലെ പാണൻ സമുദായക്കാർ വയനാട്ടിലെ ആദിവാസികൾ എന്നിവരാണ് ഇന്ന് നന്തുടി ഉപയോഗിക്കുന്നത്. കടും തുടി പുള്ളുവരാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇന്നും ചില പ്രദേശങ്ങളിലും ആദിവാസികളും ബാധയൊഴിപ്പിക്കൽ കർമ്മം, മന്ത്രവാദം, പാട്ട്, നൃത്തം തുടങ്ങിയവയ്ക്ക് നന്തുടി ഉപയോഗിച്ചുവരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാർക്ക് പരമശിവൻ നല്കിയ വരമാണ് തുയിലുണർത്തുപാട്ട് എന്നാണ് ഐതിഹ്യം. തുയിലുണർത്തുപാട്ടിന്റെ അകമ്പടിയ്ക്കായി ഉപയോഗിക്കുന്ന വാദ്യോപകരണമാണ് നന്തുടി.
സാധാരണയായി ഓണനാളുകളിൽ ഉത്രാടരാത്രിയില് കുറുപ്പന്മാരുടെ തറവാട്ടില് മാതേവരെ വച്ചുകഴിഞ്ഞുള്ള ആർപ്പുവിളി കേട്ടുകഴിഞ്ഞാൽ ഉടനെ പാണക്കുടികളിൽനിന്നും തുടിയും കൊട്ടി തുയിലുണര്ത്തുപാട്ടും പാടി കുറുപ്പിന്റെ തറവാട്ടിലേയ്ക്ക് എത്താറുണ്ട്. ഇങ്ങനെ തുയിലുണര്ത്തുപാട്ടുമായി വരുന്ന പാണന് ഓണസമ്മാനം നല്കുകയും പതിവായിരുന്നു.