ഓണം
മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം.[4] ഈ വാർഷിക ഹിന്ദു ഉത്സവം[5][6][7] ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.[8] ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്.[9][10] ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
Onam, Thiruvonam[1] | |
---|---|
Preparation for Thiruvonam day | |
Observed by | Malayalis as religious and cultural festival, Kerala state |
തരം | Hindu |
Significance | Harvest festival[2][3] |
Observances | Sadya, Thiruvathira Kali, Puli Kali, Pookalam, Ona-thallu, Thrikkakarayappan, Onathappan, Tug of War, Thumbi Thullal, Onavillu, Kazhchakkula, Athachamayam, and Vallamkali. |
തിയ്യതി | Chingam (August/September) |
2018 date | Fri 24 Aug to Mon 27 Aug |
2019 date | Tue 10 Sep to Fri 13 Sep |
ആവൃത്തി | Annual |

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
പേരിനു പിന്നിൽ
സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. [11] [12][13] [14]വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.
ഐതിഹ്യങ്ങൾ
മഹാബലി

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല[15]
പരശുരാമൻ
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽനിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥയാണെന്നു തന്നെയാണ് നിഗമനങ്ങൾ. [16]
ശ്രീബുദ്ധൻ
മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്. [11]
ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്. [17]
ചേരമാൻ പെരുമാൾ
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു. . തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.[11]
സമുദ്രഗുപതൻ-മന്ഥരാജാവ്
ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. [18] എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ
ധാന്യദേവൻ
വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്‌ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് പി. രഞ്ജിത് അഭിപ്രായപ്പെടുന്നു. [19] കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാന് ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ.
ചരിത്രം
സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ഐതിഹ്യങ്ങളേക്കാൾ സത്യമാകാൻ ഉള്ള സാധ്യത അതിനാണ്. കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം. [20]എന്ന് ചരിത്രകാരനായ സോമൻ ഇലവം മൂട് സമർത്ഥിക്കുന്നു. മാവേലിക്കര ആസ്ഥാനമായി കേരളം ഭരിച്ച പെരുമാക്കന്മാരിൽ മാവേലി എന്നു വിളിക്കുന്നത് പള്ളിബാണപ്പെരുമാളിനെ ആണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡൻ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര്. അദ്ദേഹത്തിന്റെ ഓർമ്മനാളിനെ ഓഡൻ നാൾ അതായത് ഓണമായി ആചരിച്ചിരുന്നതെന്നും വിശ്വസിക്കുന്നു. [21]
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. [22] ഇന്ത്യയിൽ ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു. തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര്, അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.[16] ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. [20]
മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്".
പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു.
"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ലാദം പങ്കിടുന്നു."
മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ 'മാവേലി' എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം. [23]
ഓണാഘോഷങ്ങൾ
- കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഓണം കൊള്ളുന്ന രീതികൾ
- ഇരിങ്ങാലക്കുടയിൽ
- ഓണാഘോഷത്തിന് മഹാബലിയോടൊപ്പം ഒരു കുട്ടി
- ഓണപൂക്കളം
- തൃശൂർ
- അത്തച്ചമയം ഘോഷയാത്ര തൃപ്പൂണിത്തുറയിൽ
ഓണപ്പൂക്കളം
' തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
തിരുവോണനാളിലെ ചടങ്ങുകൾ
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
തൃക്കാക്കരയപ്പൻ
തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.
“ | തൃക്കാരപ്പോ പടിക്കേലും വായോ ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്) ആർപ്പേ.... റ്വോ റ്വോ റ്വോ |
” |
എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.
ഓണക്കാഴ്ച
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് കാഴ്ചയർപ്പിക്കുന്നത് കുടിയാൻ ജൻമിക്കല്ലെന്ന് മാത്രം. ക്ഷേത്രങ്ങളിലേക്കാണ് ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ, പേതമംഗലം,വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന് പെൺവീട്ടുകാർ ആൺവീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്. ഇത് ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന് ഒരു വ്യത്യാസമുണ്ട്. ഇവിടെ ആൺവീട്ടുകാർ പെൺവീട്ടുകാർക്കാണ് കാഴ്ചക്കുല നൽകി വരുന്നത്. ഇന്ന് തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ചക്കുലകളുടേത്.
ഉത്രാടപ്പാച്ചിൽ
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
ഓണപ്പാട്ടുകൾ
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
“ | മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾക്കാനില്ല. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങൾ മറ്റൊന്നുമില്ല. |
” |
ഓണച്ചൊല്ലുകൾ
ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം", " ഉള്ളതുകൊണ്ട് ഓണം പോലെ" എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്. [24]
പ്രാദേശിക ആഘോഷങ്ങൾ
അത്തച്ചമയം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961ൽ കേരളാ ഗവൺമെന്റ് ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.
അനുഷ്ഠാന കലകൾ
ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക് നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ് ഇവയ്ക്ക് പ്രചാരം കൂടുതലുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്.
ഓണത്തെയ്യം
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താർ' എന്നാണ് പേര്. വണ്ണാൻമാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
വേലൻ തുള്ളൽ
‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്
ഓണേശ്വരൻ (ഓണപ്പൊട്ടൻ)

ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്.
ഓണവില്ല്
ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്. പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.
ഓണക്കളികൾ
ആട്ടക്കളം കുത്തൽ
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങൾ ഉണ്ട്.
കൈകൊട്ടിക്കളി
സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. മാത്രവുമല്ല എല്ലാ kavu വരെയും എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയെയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു
പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം വൈകിട്ടാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുമ്പിൽ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.
മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്) ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)
തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽകിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. [25] ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് 'ചേരികുമ്പിടുക' എന്ന് പറയുന്നു.
ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.
ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.
ഓണംകളി
തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത്.
പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ് നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു.
ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്.
കമ്പിത്തായം കളി
ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന് പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
ഭാരക്കളി
കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.
നായയും പുലിയും വെയ്ക്കൽ
പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.
ആറന്മുള വള്ളംകളി
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട് ആറന്മുള ക്ഷേത്രത്തിനടുത്ത് ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന് തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന് പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന് അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന് പറഞ്ഞ് അയാൾ മറഞ്ഞു. അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്‌തന് മനസ്സിലായത്. അതിന് ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ് സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക് ഒരാക്രമണമുണ്ടാവുകയും പിന്നീട് ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ് പിന്നീട് വള്ളംകളിയായി മാറിയത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
ആറന്മുളയിൽ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. [26]
തലപന്തു കളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്.
കിളിത്തട്ടുകളി
ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.
സുന്ദരിക്ക് പൊട്ട്കുത്ത്
ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു.
- വടംവലി
ഓണപ്പഞ്ചാംഗം
- 2010 - ഓഗസ്റ്റ് 23, തിങ്കളാഴ്ച
- 2011 - സെപ്തംബർ 9, വെള്ളിയാഴ്ച
- 2012 - ഓഗസ്റ്റ് 29, ബുധനാഴ്ച
- 2013 - സെപ്തംബർ 16, തിങ്കളാഴ്ച
ഓണപ്പദങ്ങൾ
- അഞ്ചാമോണം - ഉത്രട്ടാതി നാൾ. ഓണത്തിൻറെ അഞ്ചാം ദിവസം
- അത്തച്ചമയം - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
- അമ്മായിയോണം - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം
- അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു പലഹാരം
- അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം
- ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം
- ഇരുപത്തെട്ടാമോണം - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്
- ഉത്രട്ടാതി വള്ളം കളി - ആറന്മുളയിലെ വള്ളം കളി
- ഉത്രാടപ്പാച്ചിൽ - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും
- ഉത്രാടച്ചന്ത - ഓണത്തിനു മുന്നുള്ള ചന്ത
- ഉത്രാടവിളക്ക് -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്
- ഉത്രാടക്കാഴ്ച - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ
- ഉപ്പേരി - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ
- ഓണക്കവിതകൾ
- ഓണക്കഥകൾ
- ഓണക്കിളി - Oriole
- ഓണത്തുമ്പി - Common Picture wing
- ഓണക്കോടി
- ഓണക്കൂട്ടം
- ഓണത്താർ
- ഓണനക്ഷത്രം - തിരുവോണ നക്ഷത്രം
- ഓണപ്പട
- ഓണപ്പാട്ട്
- ഓണപ്പൂവ്
ചിത്രസഞ്ചയം
പൂക്കളം
- Pookkalam vijayanrajapuram 10
- Pookkalam vijayanrajapuram 07
- Pookkalam vijayanrajapuram 09
- Pookkalam vijayanrajapuram 08
- Pookkalam vijayanrajapuram 05
- Pookkalam vijayanrajapuram 04
- Pookkalam vijayanrajapuram 06
- Pookkalam vijayanrajapuram 03
- Pookkalam vijayanrajapuram 01
- Pookkalam vijayanrajapuram 02
- പൂക്കളം
- പൂക്കളം ഒരുക്കുന്നു
- പൂക്കളത്തെ ഓണക്കളം എന്നു പറയും
- തൃക്കാക്കരയപ്പൻ
- തിരുവോണ ദിവസം
- തൃക്കാക്കരയപ്പൻ
- നാടൻ പൂക്കൾ കൊണ്ടുള്ള പൂക്കളം
- പൂക്കളം വീട്ടുമുറ്റത്തുനിന്ന്
- 2011ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 11ന്, കേരളത്തിലെ കണ്ണൂർ ജില്ലയിലെ (ഇന്ത്യ) ടൌൺ സ്ക്വയറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. വലിപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡിലും ലിംക ബുക്ക് ഓഫ് റെക്കാർഡിലും പൂക്കളം സ്ഥാനം പിടിച്ചു.
ഓണക്കളികൾ
- കണ്ണുകെട്ടീ വാലുവരക്കൽ
- ചാക്കോട്ടം
- പുലിക്കളിയുടെ ചമയങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്കിടയിലുള്ള ഒരു ദൃശ്യം.
- പുലിക്കളി
ഓണസദ്യ
അവലംബം
- Government of Kerala, Official Holidays 2017
- Ann Morrill (2009). Thanksgiving and Other Harvest Festivals. Infobase Publishing. pp. 46, 49–50. ISBN 978-1-4381-2797-2.
- Chopra, Prabha (1988). Encyclopaedia of India. p. 285.
Onam — Most important festival of Kerala; held in Chingam (August–September)
- http://www.prd.kerala.gov.in/onam.htm
- Editors of Encyclopaedia Britannica (1974). The New Encyclopaedia Britannica. Encyclopaedia Britannica. p. 534. ISBN 978-0-85229-290-7.CS1 maint: Extra text: authors list (link), Quote: "Onam, Hindu festival in Kerala State, India."
- Elaine Chase; Grace Bantebya-Kyomuhendo (2015). Poverty and Shame: Global Experiences. Oxford University Press. p. 312. ISBN 978-0-19-968672-8., Quote: "Onam (Hindu festival)"
- Caroline Osella; Filippo Osella (2006). Men and Masculinities in South India. Anthem Press. p. 174. ISBN 978-1-84331-232-1., Quote: "The 2000 Onam (Hindu festival) special edition of..."
- Onam Festival, The Society for Confluence of Festivals of India (2015)
- J. Gordon Melton (2011). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. p. 659. ISBN 978-1-59884-206-7.
- Cush, Denise; Robinson, Catherine; York, Michael (2012). Encyclopedia of Hinduism (ഭാഷ: ഇംഗ്ലീഷ്). Routledge. pp. 573–574. ISBN 9781135189792.
Despite its Hindu associations, Onam is celebrated by all communities.
- പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ഡോ. ആർ. ഐ., പ്രശാന്ത് (6 June 2016). "ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം" (PDF). Language in India. ISSN 1930-2940. ശേഖരിച്ചത്: 2001 മാർച്ച് 3.
- S N Sadasivan : A social history of India
- പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- "The Story Behind Onam".
- വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- പണിക്കശ്ശേരി, വേലായുധൻ (2005). അന്വേഷണം, ആസ്വാദനം -ലേഖനങ്ങൾ. കേരളം: കറന്റ് ബുക്‌സ്. ISBN 81-240-1504-X.
- കെ.എൻ. ഗോപാലപിള്ള: കേരള മഹാചരിത്രം ഒന്നാം ഭാഗാം, 1948 തിരുവനന്തപുരം
- രഞ്ജിത് പി. പ്രാചീന കേരളത്തിന്റെ കാർഷിക സംസ്കാരം- ഒരു മുഖവുര, പൂർണോദയ സാംസ്കാരിക പത്രിക കൊച്ചി.
- ഇലവുംമൂട്, സോമൻ (2000). പ്രാചീന കേരളചരിത്ര സംഗ്രഹം (രണ്ടാം എഡിഷൻ ed.). പുതുപ്പള്ളി: ധന്യാ ബുക്സ്.
|access-date=
requires|url=
(help) - എസ്. എൻ, സദാശിവൻ. A Social History of India. എ.പി. എച്ച്. പബ്ലിക്കേഷൻസ്.
- ടി. ശശീമോഹൻ. "ഓണം മലയാളിയുടെ സ്വന്തമോ?".
അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്. ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘർഷം ആണ് പുരാണത്തിലേയും ഐതിഹ്യങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാൻ. ഓണക്കഥയിലും അങ്ങനെതന്നെ. ആര്യന്മാർ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അസിറിയയിൽ നിന്ന് ഇന്ത്യയിലെത്തിയവർ മധ്യ ഇന്ത്യ യും- ഭൂമിയും , പിന്നീട് ഉത്തരേന്ത്യയും - സ്വർഗവും- , തെക്കേ ഇന്ത്യയും -പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി. ആദിമദ്രാവിഡർ വന്നുകയറിയ ആര്യൻമാർക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷേ ക്രമേണ ആര്യന്മാർ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോൽപ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. മൂന്നടി കൊണ്ട് സ്വർഗവും ഭൂമിയും പാതാളവും വാമനൻ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലർ കരുതുന്നു. വാമനൻ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല. കാരണം, ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തത്. വാമനനായ ആര്യ നായകൻ, ദ്രാവിഡ രാജ-ാവായ ബലിയെ തോൽപിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം
-
ബാലകൃഷ്ണ കുറുപ്പ്, കെ. (2000) [1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ (ഭാഷ: മലയാളം) (രണ്ടാം ed.). കോഴിക്കോട്: മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 13.
ഒമ്പതാം നൂറ്റാണ്ടിൽ ചോളഭരണകാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചത് ബാണവംശജരായ നായകന്മാരായിരുന്നു. മഹാബലിയുടെ പിന്മുറക്കാരാണ് തങ്ങളെന്ന് ബാണവംശക്കാർ അവകാശപ്പെട്ടു. വാസ്തവത്തിൽ ബാണന്മാർ ആന്ധ്രയിലെ ഒരു പ്രാചീന ഗോത്രം മാത്രമാണ്. പത്താം നൂറ്റാണ്ടിൽ പല്ലവരുടെ കീഴിൽ അവർ ശക്തരായി തീരുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യരാജ്യശക്തി ക്ഷയിച്ചപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് കടന്നു. അങ്ങനെ പ്രബലനായി തൃപ്പൂണിത്തുറയും തൃക്കാക്കരയും മറ്റും ഭരിച്ച ഒരു മാവേലി മന്നൻ, ഒറീസയിലും കർണാടകത്തിലും നടപ്പുള്ളതും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതും ആയ ആഘോഷത്തെ കേരളത്തിലും കൊണ്ടാടാമെന്ന് വെച്ചു. അങ്ങനെ അദ്ദേഹം തന്റെ കുടുംബമാഹാത്മ്യത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷമാക്കി ഉയർത്തി.
CS1 maint: Unrecognized language (link) - "വിക്കി ചൊല്ലുകൾ".
- ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ. എന്റെ സ്മരണകൾ (രണ്ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്.
- Subhamoy Das. "Onam: Carnival of Kerala" (ഭാഷ: ഇംഗ്ലീഷ്). എബൗട്ട്.കോം.
കുറിപ്പുകൾ
- ^ :On that day the raj goes out in State in a procession escorted by his chieftains and officers of the state" - Translation of Record-Grantha vari in the state archives, Ernakulam, 1917