നായർ
കേരളത്തിലെ ഒരു പ്രബല അവർണ്ണ ജാതി സമൂഹത്തിന്റെ പേരാണ് നായർ. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംബപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു് വ്യക്തമായ ബന്ധങ്ങളൊന്നുമില്ല. നായർ വിഭാഗത്തിൽ ,അന്തരാള വഭാഗത്തിലൊ ഉൾപ്പെടാത്തവരെല്ലാം തന്നെ ജാതിമാത്രന്മാരൊ,ശൂദ്രന്മാരൊ ആണ്. നായന്മാരിൽ [[മലയാള/സാമന്ത]] എന്നറിയപ്പടുന്ന ഒരു വിഭാഗം ക്ഷത്രിയ വിഭാഗമായി നമ്പൂതിരിമാർ സൃഷ്ടിച്ചെടുത്തു. [10]
![]() 1914 ലെ നായർ യുവതി | |
ആകെ ജനസംഖ്യ | |
---|---|
45,00,000(app) | |
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ | |
![]() | |
![]() | 10,000+[9] |
ഭാഷകൾ | |
മലയാളം | |
മതം | |
ഹിന്ദു | |
അനുബന്ധ ഗോത്രങ്ങൾ | |
ബണ്ട്, നമ്പൂതിരി,അയ്യർ,രജപുത്രർ,അമ്പലവാസി |
വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും
കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്[11]. നായർ സേവാ സംഘം (നായർ സർവീസ് സൊസൈറ്റി - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണു്, [12]
എന്നാൽ ജാതി വ്യവസ്ഥയിൽ അധിനിവേശ ബ്രാഹ്മണരാൽ തളക്കപ്പെട്ട നായർ വിഭാഗം ശൂദ്രരായി പരിഗണിക്കപ്പെട്ടു.[13] എന്നാൽ നമ്പൂതിരി കുടുംബത്തിലെ അഫ്ഫൻ നമ്പൂതിരിമാർക്ക് സംബന്ധം എന്ന രീതിയിൽ ഏതു നായർ സ്ത്രീയെയും പ്രാപിക്കാൻ ഇത് അവസരം ഒരുക്കി.[14] ഇതിന് മരുമക്കത്തായം ഒരു നല്ല പങ്കു വഹിച്ചു കാരണം മരുമക്കത്തായകുടുബങ്ങളിലെ ഭാര്യക്കും മക്കൾക്കുും ചെലവും അവകാശവും സ്വത്തും കൊടുക്കേണ്ടതില്ല എന്നതു തന്നെ.
മതവിശ്വാസം
നായർ സമുദായത്തിലെ അംഗങ്ങൾ എക്കാലവും ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നു പൊതുവേ കരുതപ്പെടുന്നു. ചാതുർവർണ്യമനുസരിച്ച് ഹൈന്ദവരെ നാലു വർണങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ടവർ എന്നു പരിഗണിക്കപ്പെട്ടിരുന്നു. ഏറ്റവും താഴെക്കിടയിള്ളുവരെ പഞ്ചമർ എന്നും ബ്രാഹ്മണർ ഗണിച്ചിരുന്നു. ഏറ്റവും പ്രബലരായ നാടുവാഴികളായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരിമാർ അംഗീകരിച്ചിരുന്നില്ല [15]. നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര പദവി ഉള്ളവരും ഉണ്ട് . ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായന്മാർ ആരാധിച്ചുപോന്നു. എന്നാൽ വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. ശക്തി, ഭഗവതി, ദുർഗ്ഗ, കാളി തുടങ്ങിയ സ്ത്രൈണമൂർത്തികളും ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, ഗണപതി തുടങ്ങിയ ആര്യദൈവസങ്കല്പങ്ങളും നായർമാർക്കിടയിൽ പുരാതനകാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്നു. അതോടൊപ്പം, അയ്യപ്പൻ, ശാസ്താവു്(ചാത്തൻ), വസൂരിമാല തുടങ്ങിയ ദ്രാവിഡദൈവസങ്കൽപ്പങ്ങളും നായരുടെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു.
നാഗാരാധനയും നായന്മാരുടെ പ്രത്യേകത ആയിരുന്നു, എല്ലാ നായർ തറവാടുകളോടും ചേർന്ന് നാഗ ആരാധനയ്ക്കായി കാവുകൾ ഉണ്ടായിരുന്നു,"നൂറും പാലും സേവിക്കുക , പുള്ളുവൻപാട്ടും കളമെഴുത്തും നടത്തുക എന്നിവ സാധാരണം ആയിരുന്നു. നായന്മാർ നാഗങ്ങളെ അനുകരിച്ചു മുൻ കുടുമ വെച്ചിരുന്നു [16] കൃഷി, ആയുധവിദ്യ, വിശേഷദിവസങ്ങൾ, കുടുംബത്തിലെ ജനനമരണാദി സംഭവങ്ങൾ എന്നിവയുമായി അവരുടെ ഈശ്വരവിശ്വാസം അവശ്യം ബന്ധപ്പെടുത്തിയിരുന്നു.
ചരിത്രം
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർട്ട് ബാർബോസാ എന്ന പോർച്ചുഗീസ്സുകാരനാണു്. ഒരാൾക്കു് നായർ സ്ഥാനം കൽപ്പിച്ചുകൊടുത്തിരുന്ന വിധം തന്റെ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.[17]
“ | മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളും നായർ എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല.... | ” |
ഇതനുസരിച്ച് ഒരാൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്നുണ്ടെങ്കിൽ തന്നെയും 'നായർ' എന്ന സ്ഥാനപ്പേർ സ്വന്തം പേരിനൊപ്പം ചേർക്കാൻ അയാൾക്കു് ഈ ചടങ്ങു നടക്കുന്നതുവരേക്കും കാത്തിരിക്കണമായിരുന്നു.
19 ആം നുറ്റാണ്ടിലെ ക്രിസ്തൻ മിഷനറിയും ചരിത്രകരനുമായ റവ.സാമുവേൽ മാറ്റർ (1835-1893) ഇങ്ങനെ പ്രതിപാദിച്ചു കാണുന്നു "നായന്മാരുടെ കൂട്ടത്തിൽ രാജാക്കന്മാരും നാടുവാഴികളും ജന്മിമാരും പടയാളികളും കൃഷിക്കാരും ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു ,അവരാണ് നാടിൻറെ ഉടയോൻ ,മലബാറിലെ എല്ലാ രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരാണ് " [18]
സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും സിദ്ധാന്തങ്ങളും
- കേരളത്തിലെ ആദിവാസികളിൽ നിന്നാണ് നായർ എന്ന വിഭാഗം രൂപപ്പെട്ടത് എന്ന് ചരിത്രപണ്ഠിതനായ എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ബ്രാഹ്മണരുടെ പട്ടാളത്തിലെ നായകന്മാരായി മാറിയ പണിയർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളാണ് പിൽക്കാലത്ത് നായന്മാരായി മാറിയത്.[19][20]
- കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തിൽ നായന്മാർ പശ്ചിമഘട്ടത്തിൽ ജീവിച്ചിരുന്നവരും നാഗന്മാരിൽ നിന്നും തമിഴരിൽ നിന്നും വ്യത്യസ്തരായതുമായ ഒരു ജനവിഭാഗമാണ്.[21]
- നായർമാരുടെ പൂർവികർ നാഗവംശം ആയിരുന്നുവെന്നാണ് കേരളത്തിലെ സാമുഹ്യ പരിഷ്കർത്താവായിരുന്ന ചട്ടമ്പിസ്വാമികളുടെ പ്രാചീന കേരളം പറയുന്നത്. [22]
- നേപ്പാളിൽ നിന്നും കേരളത്തിലേക്ക് പലായനം ചെയ്ത നീവാരി എന്ന വിഭാഗം ആണ് നായർ എന്ന് സാഹിത്യകാരനും ചരിത്രപണ്ഠിതനുമായ കെ.ബാലകൃഷ്ണ കുറുപ്പ് അഭിപ്രായപ്പെടുന്നു.[23]
- ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശർ ചേരന്മാരിലെ ഭരണവർഗവും ആയി ചേർന്നു രൂപം കൊണ്ടാവരെന്ന് നായന്മാർ, സിതിയ, ഹൂണ വിഭാഗങ്ങൾ ഭാരത വല്കരിച്ചു ഹൈന്ദവർ ആയവാരണ് രജപുത്രരും നായന്മാരുമെന്ന് എ.എൽ. ബാഷാം അഭിപ്രായപ്പെടുന്നു..[24]
അവാന്തര വിഭാഗങ്ങൾ
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിർണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചാതുർവർണ്യം ചാതുർവ്വർണ്യക്രമമനുസരിച്ചു നായന്മാർ ക്ഷത്രിയർ തന്നെയാണ് പക്ഷെ ഇവരിൽ മിക്ക ഉപജാതികൾക്കും വേദാധികാരം ഇല്ലായിരുന്നു. ഇതുകൊണ്ടുതന്നെ മറ്റു ക്ഷത്രിയവംശജരിൽ നിന്നും വ്യത്യസ്തരായിരുന്നു ഇവർ. കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു[25] .നായർ വംശീയരിൽ ക്ഷത്രിയസ്ഥാനമുള്ളവരും ശൂദ്രസ്ഥാനമുള്ളവരും സങ്കരവർണ്ണികരും അനഭിജാത ശൂദ്രർ(താഴ്ന്ന ജാതി ശൂദ്രർ) എന്നിങ്ങനെ പലവിധമുണ്ടായിരുന്നു.എന്നാൽ നായൻമാർ പരശുരമാനാൽ പലായനം ചെയപ്പെട്ടു പൂണൂൽ ഉപേക്ഷിച്ച ക്ഷത്രിയർ ആണെന്നും ഐതിഹ്യമുണ്ട്[26]. വില്യംലോഗൻ,സൂസൻ ബല്ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളിൽ നായർമാരെ ക്ഷത്രിയർ ആയി ആണ് പറഞ്ഞിരിക്കുന്നത്[27][28].നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര വൈശ്യ പദവി ഉള്ളവരും ഉണ്ട്.തിരുവിതാംകൂറിലെ നായന്മാരെ മറുനാടൻ ശൂദ്രവിഭാഗങ്ങളിൽനിന്നും വേർതിരിച്ചുപറയാൻ മലയാള ശൂദ്രർ എന്നു നമ്പുതിരിമാർ വിളിച്ചിരുന്നു എന്നു് 'ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടു്. [29][30]
116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു. പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
സാമന്ത ക്ഷത്രിയർ
നായർ ക്ഷത്രിയ വിഭാഗത്തിലെ പ്രമുഖമായ മറ്റൊരു ഉപവിഭാഗമാണ് സാമന്ത ക്ഷത്രിയർ, ഉപനയനം നിർബന്ധമായി ആചരിക്കുന്നവരും ഇല്ലാത്തവരും സാമന്തക്ഷത്രിയ വിഭാഗത്തിലുണ്ട്.
കിരിയത്തുനായർ
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു സാമന്ത ക്ഷത്രിയരുടെ വിഭാഗമായിരുന്നു കിരിയത്തു നായർമാർ [31][ഉദ്ധരണി ആവശ്യമാണ്]. പഴയകാലത്തെ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.
ഇല്ലത്തുനായർ
ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി നമ്പൂതിരി കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നായർമാരും നാട്ടുനടപ്പുകളിലെ ഇതരകൃത്യങ്ങളും കൃഷിയും സൈന്യവൃത്തിയും ചെയ്തിരുന്നവർ അസ്സൽഇല്ലം ഇല്ലം എന്ന രണ്ടു തിരിവുകളിലുള്ള ഇല്ലത്തു നായർമാർ.. കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി പരശുരാമൻ ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തുനായർ എന്നൊരു ഐതിഹ്യം,[32] ചരിത്രപണ്ഡിതന്മാർ ഒരിക്കലും ഒരു വിശ്വസനീയ രേഖയായി അംഗീകരിച്ചിട്ടില്ലാത്ത കേരളോത്പത്തിയിൽ പരാമർശിച്ചു കാണുന്നു.
സ്വരൂപത്തുനായർ

സാമന്ത നാടുവാഴി കുടുംബവുമായി ബന്ധപെട്ടു വർത്തിച്ചിരുന്നവർ ആയിരുന്നു ഇവർ .എന്നാൽ ഇവരെക്കാൾ ആഭിജാത്യമുള്ള ഇല്ലത്ത്നായരും ഇതേ ജോലികൾ ചെയ്തിരുന്നു മലബാറിൽ ഇക്കൂട്ടരെ അകത്തുചാർന്ന നായർ എന്നും പുറത്തുചാർന്ന നായർ പടയാളികൾ[33] എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയർന്നശ്രേണിയിൽപ്പെട്ടതാണ് പറവൂർ സ്വരൂപക്കാർ എന്നും വിശ്വാസമുണ്ട്. സ്വരൂപത്തിൽ നായന്മാർ മേനോൻ എന്നും മേനോക്കി എന്നും അറിയപ്പെടുന്നു, ശേഖരിവർമ്മ എന്ന പാലക്കാട്ടുശേരി രാജാക്കന്മാർ, പാലിയത്തച്ചൻ, മങ്ങാട്ടച്ചൻ തുടങ്ങിയവർ ഈ വിഭാഗത്തിലുള്ളവർ ആയിരുന്നു
പാദമംഗലം നായർ
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമാണ് പടമങ്ങലക്കാർ. ഇവരെ നായന്മാർ ആയി ഇല്ലത്തുകാരോ സ്വരൂപക്കാരോ കാണുന്നില്ല. ദേവന്റെ കാല്ക്കൽവച്ച് മംഗല്യസൂത്രം കഴുത്തിൽ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവർ പാദമംഗലക്കാർ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. ഇവരിൽ സ്ത്രീകൾ നാട്യസുമംഗലികൾ എന്നത്രെ വിളിക്കപ്പെട്ടിരുന്നത്. തെക്കൻ തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലെയും കഴകവൃത്തിക്കാർ ഈ വിഭാഗക്കാരായിരുന്നുവത്രെ.
ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:
"പള്ളിച്ചാൻ (പറപ്പുനായർ), വട്ടേക്കാടുനായർ (ചക്കാലൻ), ഓടത്തുനായർ, അത്തിക്കുറിശ്ശി നായർ (ചീതിയൻ), അന്തുറനായർ (കലം ഉണ്ടാക്കുന്നവർ), ഇടച്ചേരിനായർ(അജപാലൻ), ഓടത്തുനായർ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ?) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. യാഗരക്ഷയ്ക്കായി, യാഗശാലയിൽ നിന്ന യോദ്ധാക്കളാണ് അകത്തുചാർന്നവർ എന്നും, ഭയന്നുപുറത്തേക്കു പോയവരാണ് പുറത്തുചാർന്നവർ എന്നും അഭിപ്രായം ഉണ്ട്. അകത്തുചാർന്നവരെ പര്യപ്പെട്ടവർ എന്നും പറയും. ഏതായാലും യോദ്ധാക്കൾ അധികവും പുറത്തു ചാർന്നവരാണ്. ഇല്ലത്തു് , പള്ളിച്ചാൻ, അത്തിക്കുറിശ്ശി, അന്തുരാൻ, ചക്കാലൻ, ശാലിയൻ, വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. അന്തുരാൻ, ചക്കാലൻ, ശാലിയൻ, വെളുത്തേടൻ, വിളക്കിത്തല വിഭാഗങ്ങളുമായി നമ്പൂതിരിക്കു സംബന്ധമില്ല, അയിനിയൂണ്, ചൗളം, വാതിൽപ്പുറപ്പാട്, പാനക്കുടം ഉഴിയൽ, നിഴൽപ്പമെഴുകൽ എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു് ഇല്ലക്കാരന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്. അന്തോളം ഉഴിയൽ കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി നായർ (പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി, സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ ക്രിയകളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് എള്ളും പൂവും ഇടുന്നത് അത്തിക്കുറിശ്ശിനായരാണ്. ചൌളം, ഗോദാനം, സമാവർത്തനം എന്നിവയ്ക്കിടയിൽ, അത്തിക്കുറിശ്ശി നായർക്കു മനയ്ക്കലെ വടക്കിനിയിൽ കയറി ഒരു മന്ത്രം കേൾക്കാം. നടുമുറ്റം ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ ഇല്ലക്കാരനും പള്ളിച്ചാനും കീഴിലാണത്രെ. ഇല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായർ (വാണിയൻ, വട്ടേക്കാടൻ) തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി നായർ എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, മറവർ, ചക്കാൻ, വാണിയൻ, കോലായൻ, കണിശൻ, പള്ളിച്ചാൻ, പണിക്കൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു. വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. സാമന്തൻമാരായ നായർമാർ ജന്മിളോ നാടുവാഴികൾ അല്ലെങ്കിൽ ദേശത്തിന് അധികാരികൾ ആയിരുന്നു(ഉദാ : രാജ ആഞ്ഞി കൈമൾ,ചെരനൽല്ലോർ കർത്ത,വടശ്ശേരി തമ്പി). അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു. തരകന്മാർ കച്ചവടക്കാരാണ്. യാവരി (വ്യാപാരി) നായർമാർ എന്നു പറയും. അകത്തു ചാർന്ന നായർമാർക്കു സൈനികവൃത്തി ഇല്ലാത്തതിനാൽ പുറത്തുചാർന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാർന്നവരാണ് കർത്താവ്, കൈമൾ, പണിക്കർ എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുക. ഇല്ലക്കാരൻ നായർ നമ്പൂതിരിയുടെ ഭൃത്യനാണ്. തിരുവിതാംകൂറിൽ ചില പ്രദേശങ്ങളിൽ ഇവർക്കു സ്വരൂപക്കാരെക്കാൾ ആഭിജാത്യമുണ്ട്. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും. പള്ളിച്ചാൻ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. ഇടച്ചേരി നായർമാർ ഇടയന്മാരായിരുന്നു. വട്ടക്കാടൻ, കച്ചേരിനായർ എന്നും ഉപജാതികളുണ്ട്. ഊരാളിനായർ, വെളുത്തേടത്തുനായർ, വിളക്കിത്തല നായർ എന്നിവർ ആഭിജാത്യശ്രേണിയിൽ താണവരായി കരുതിയിരുന്നു. ഊരാളിനായർമാരിൽത്തന്നെ കോലായൻ, അഴുത്തൻ, മൂച്ചാരി, ഏറ്റുമാർ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കിത്തല നായർമാരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകൻ വൈദ്യനും കൂടി ആയിരുന്നു. അച്ചന്മാർ നാടുവാഴികളാണ്. നാടുവാഴിനായർമാർക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവർക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താൻ, വല്യത്താൻ എന്നീ സ്ഥാനങ്ങൾ അവർ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട്നായർസമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടൻ, വിയ്യൂർ, വെങ്ങളോൻ എന്നീ വിഭാഗങ്ങൾ. പരിന്തർ, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായർ വിഭാഗമാണ്. നായർ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകൻ എന്നായിരുന്നു അതിനർഥം എന്നും അഭിപ്രായമുണ്ട്. ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവർ, നന്റുഴനാട്ടു മുന്നൂറ്റവർ, കീഴമലനാട് അറുനൂറ്റവർ, കുറുംപുറനാട് എഴുനൂറ്റവർ തുടങ്ങിയവർ.
ദായക്രമം

നായർമാർ മരുമക്കത്തായികളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാരും ആയ മേലേക്കിട നായർമാർ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. കൊച്ചിയിലെ അടൂർ ഗ്രാമത്തിലെ മുപ്പത്താറാമൻ എന്നറിയപ്പെടുന്ന നാലഞ്ചു വീട്ടുകാർ തമ്മിൽ പുലയുള്ളവരാണ്. എങ്കിലും അവർ തമ്മിൽ വിവാഹം ഉണ്ട്. വിളക്കിത്തല നായരിൽ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായർമാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. നായർ സ്ത്രീ ഭർത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാൽ ഭ്രഷ്ടാകുമായിരുന്നുവത്രെ. കേരളത്തിലെ നായർമാരിൽ തമിഴ്പാദക്കാർ മക്കത്തായികളാണ്. ഭാഗം ചോദിക്കാൻ നായർക്കു അവകാശമില്ല. എന്നാൽ ജീവനാംശത്തിന് (പുലർച്ച) അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാർ നായർമാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലർ, വേട്ടുവർ തുടങ്ങിയവർ നായരെ കൈക്കോളർ എന്നു വിളിക്കും തെക്കൻ കേരളത്തിൽ ഇഴവരും മറ്റും "യജമാൻ", "തമ്പുരാൻ", എമ്മാൻ" എന്നും വിളിച്ചിരുന്നു[34] . പരമ്പരാഗതമായി നാലുകെട്ടുകളിൽ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായർമാരുടേത്. ഒരമ്മയും അവരുടെ സന്തതികളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരിൽ സ്ത്രീസന്തതികളുടെ കുട്ടികൾ (ആൺ/പെൺ) ഉൾപ്പെടെ രണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികൾ ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടാമത്തെ തലമുറയിൽപ്പെട്ട സ്ത്രീകളുടെ ആണോ പെണ്ണോ ആയ സന്തതികളാണു് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകൾ കൂടിയതായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. ചിലപ്പോൾ ഒരു കുടുംബത്തിൽ നിയന്ത്രണാതീതമായി അംഗസംഖ്യ വർധിക്കുന്ന അവ്സാരത്തിൽ അംഗങ്ങളുടെ സമ്മതപ്രകാരം അത് ഭാഗംകഴിച്ച് ശാഖകളായി പിരിയാറുണ്ട്. മരുമക്കത്തായ തറവാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, അതിൽ നിന്ന് തന്റെ 'പുലർച്ച' (maintenance) നടത്തിക്കിട്ടാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ടായിരുന്നു. പക്ഷേ, ഭാഗം ചോദിക്കാൻ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളിൽ ഇവരെല്ലാം തമ്മിൽ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.
ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാർ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികൾ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗങ്ങളായി തുടരുന്നു. ഇങ്ങനെ ഭർത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളിൽ അംഗങ്ങളായി ജീവിക്കുകയും സന്തതികൾ അമ്മയോടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും, അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ഒരു ശിശുവിനുപോലും, തറവാട്ടുസ്വത്തിന്മേൽ തുല്യമായ അവകാശമുണ്ടായിരുന്നു. മുൻകാലങ്ങളിൽ തറവാട്ടിലെ കൂട്ടുസ്വത്തിലുള്ള ഓഹരിയല്ലാതെ, ഏതെങ്കിലും ഒരാൾക്കുമാത്രം സ്വന്തമായി സ്വത്തുണ്ടായിരുന്നുവോ എന്നു സംശയമാണ്. ഇങ്ങനെയുണ്ടായിട്ടുള്ള വളരെ അപൂർവം അവസരങ്ങളിൽ, സ്വത്തുടമസ്ഥർ വിൽപ്പത്രം എഴുതിവയ്ക്കാതെ മരിച്ചാൽ സ്വത്ത് അമ്മയുടെ തറവാട്ടിൽ ലയിക്കുകയും, വിൽപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ സ്വന്തം സന്തതികളിൽ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.
തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവർ) കാര്യങ്ങൾ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂർണാധികാരം കാരണവർക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കിൽ, ചിലപ്പോൾ, അവരെ മേലദ്ധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവർ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തിൽ മറ്റു കുടുംബാംഗങ്ങൾക്കു (അനന്തരവന്മാർ) ഒട്ടേറെ അനീതികൾ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിർബന്ധിക്കുവാനോ അനന്തരവന്മാർക്കു അവകാശം ഉണ്ടായിരുന്നില്ല.
മരുമക്കത്തായകൂട്ടുകുടുംബസമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. സംബന്ധം എന്നറിയപ്പെട്ടിരുന്ന, വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു[35]. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായർ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം ഭർത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലർത്താറുണ്ടായിരുന്നുവത്രെ[36]. വലിയ തറവാടുകളിലൊഴികെ മിക്കവാറും വിവാഹങ്ങൾ പേരിനുമാത്രമായ ചടങ്ങുകളോടെയാണ് നടന്നിരുന്നത്. നമ്പൂതിരി കുടുംബങ്ങളിലെ ഇളയ ആണ്മക്കളായ 'അപ്ഫൻ'മാരുമായും മറ്റ് സമൂഹത്തിലെ ഉന്നതരുമായും ഇത്തരം 'സംബന്ധം' നിലനിന്നിരുന്നു. മിക്കപ്പോഴും സമ്പന്ന നായർകുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാരിലെ അപ്ഫന്മാർ ബന്ധപ്പെട്ടിരുന്നത്. സാമന്തക്ഷത്രിയരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികൾക്ക് പിതാവുമായി പ്രായേണ വൈകാരികബന്ധമോ പിതാവിന്റെ സ്വത്തിൽ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളിൽ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ എമ്പ്രാൻമാരോ പൂർണ്ണക്ഷത്രിയരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങൾ സാമ്പ്രദായികമായും ആചാരപരമായും അംഗീകരിച്ചിരുന്നെങ്കിലും ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തിൽ സഹായിക്കുവാൻ ഭർത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നില്ല.സംബന്ധക്കാരൻ, ഭർത്താവ് എന്നീ വ്യത്യസ്ത നിലകളിൽ സാദ്ധ്യമായിരുന്ന ദാമ്പത്യബന്ധം മൂലം ബഹുഭർത്തൃത്വം നിലനിന്നിരുന്ന ഒരു സമൂഹമായി നായന്മാർ കണക്കാക്കപ്പെട്ടു. ആഗോളതലത്തിൽതന്നെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന ഏകഭർതൃത്ത്വമോ അത്തരത്തിൽ സ്ത്രീയ്ക്കു് കാത്തുസൂക്ഷിക്കേണ്ടതായി സങ്കൽപ്പിക്കപ്പെട്ടിരുന്ന പവിത്രതയോ നായന്മാരുടെ സദാചാരക്രമങ്ങളിൽ മിക്കപ്പോഴും ഗൗരവമായി എടുത്തിരുന്നില്ല. ബഹുഭാര്യാത്വവും ബഹുഭർതൃത്വവും നായർ സമൂഹത്തിൽ സാമാന്യം അംഗീകൃതമായിരുന്നു. തന്മൂലം കൊണ്ടുതന്നെ, വിധവ എന്ന സങ്കല്പമോ അതുമായി ബന്ധപ്പെട്ടിരുന്ന ആചാരങ്ങളോ വ്യാപകമായിരുന്നില്ല. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ, മറ്റുസമുദായങ്ങൾക്കിടയിൽ പതിവില്ലാത്തവിധം, നായന്മാർക്കിടയിൽ സ്ത്രീകൾക്കു് സ്വകുടുംബത്തിലെ പുരുഷന്മാരേക്കാൾ സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും പ്രകടിപ്പിക്കാൻ താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
ആചാരാനുഷ്ഠാനങ്ങൾ
1847 ൽ തിരുവിതാംകൂർ ഗസറ്റിയർ പ്രകാരം എല്ലാ നായന്മാർക്കും ചില പൊതുവായ ആചാരങ്ങൾ ഉണ്ടായിരുന്നു എന്നു കാണാം. ഉദാഹരണത്തിനു എല്ലാവരും തലയുടെ മുൻവശത്ത് കുടുമ്മ ധരിച്ചിരുന്നു. നായന്മാർ കുടയും മേൽ മുണ്ടും ധരിക്കുന്നു. നായർ സ്ത്രീകൾ ഒരു പ്രത്യേകരീതിയിലുള്ള വസ്ത്രം കൊണ്ട് മാറു മറച്ചിരുന്നു. എന്നാൽ അമ്പലത്തിലെ വിഗ്രഹത്തിനും മേൽ ജാതിക്കാരും മുമ്പിൽ അവർ അത് നീക്കം ചെയ്യേണ്ടിയിരുന്നു. വെള്ളിയിലും സ്വർണ്ണത്തിലും നിർമ്മിച്ചിരുന്ന ചില ആഭരണങ്ങൾ അവർ ധരിച്ചിരുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകളും മുടി മുന്നിൽ കെട്ടിവച്ചിരുന്നു. [37]
ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായിരുന്നു നായർമാരുടെ പഴയകാലജീവിതം. ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂർത്തം കണ്ടെത്തുകയും ചെയ്യുന്നതു് പതിവായിരുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറൽ എന്ന ചടങ്ങ് വളരെക്കാലം മുമ്പുതന്നെ നടന്നുപോന്നിരുന്നു. സാധാരണയായി വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് മുറുക്കാനും പണവും ചേർത്തു് ദക്ഷിണ നല്കുന്ന ചടങ്ങും പതിവായിരുന്നു.
കെട്ടുകല്യാണം, തിരണ്ടുകല്യാണം എന്നീ ആചാരങ്ങൾ നായർമാർക്കിടയിലും ഈ അടുത്ത കാലം വരെ പതിവുണ്ടായിരുന്നു.
കെട്ടുകല്യാണം
ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെൺകുട്ടികൾക്ക് താലിചാർത്തുന്നതായിരുന്നു കെട്ടുകല്യാണം. അമ്മാവന്റെ മകനായ മുറച്ചെറുക്കനോ ഏതെങ്കിലും നമ്പൂതിരിയോ ആയിരുന്നു ഇപ്രകാരം നായർ പെൺകുട്ടികൾക്ക് താലികെട്ടിയിരുന്നത്. ഇവരല്ലാതെ, നായർമാരായ പുരുഷന്മാർതന്നെ താലികെട്ടുമ്പോൾ ഇവരെ 'ഇണങ്ങന്മാർ' എന്നു വിളിച്ചിരുന്നു. ഈ ഒരു ചടങ്ങിനെ അടിസ്ഥാനമാക്കിമാത്രം താലികെട്ടുന്ന പുരുഷനും താലി അണിയുന്ന പെൺകുട്ടിയും തമ്മിൽ ഒരു ദാമ്പത്യബന്ധമോ ലൈംഗികബന്ധമോ ഉണ്ടായിരിക്കണമെന്നു് നിർബന്ധമുണ്ടായിരുന്നില്ല.
തിരണ്ടുകല്യാണം
കേരളത്തിലെ നായർ, ഈഴവർ, എഴുത്തശ്ശൻ തുടങ്ങിയ വിവിധ ഹിന്ദുസമുദായങ്ങൾക്കിടയിൽ, ഒരു പെൺകുട്ടി ആദ്യമായി ഋതുമതിയാവുമ്പോൾ നടത്തിയിരുന്ന ഒരു ആചാരമായിരുന്നു തിരണ്ടുകല്യാണം.
ഋതുമതിയായ കുട്ടിയെ ആർത്തവാരംഭത്തിനുശേഷമുള്ള അഞ്ചുദിവസങ്ങൾ സ്വന്തം വീട്ടിലെ ഒരു മുറിയിലോ വീടിനോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഒരു ഉപഗൃഹത്തിലോ (തീണ്ടാരിപ്പുര) ഒറ്റയ്ക്കു താമസിക്കാൻ വിടുന്നു. ഈ വേളയിൽ കുട്ടിയ്ക്കു് അയിത്തം കൽപ്പിക്കപ്പെടുന്നു. മറ്റുള്ളവരുടെ ദേഹം, അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മറ്റു വീട്ടുസാമഗ്രികൾ എന്നിവ അവൾ ഈ ദിവസങ്ങളിൽ സ്പർശിക്കുക പോലും ചെയ്തുകൂടാ. അവൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ള മുറിയൊഴികെ വീടിന്റെ മറ്റുഭാഗങ്ങളിലോ പരിസരത്തോ വീടിനുപുറത്തോ സന്ദർശിക്കുന്നതും നിഷിദ്ധമായിരുന്നു. അയൽക്കാരും ബന്ധുക്കളും ഈ സമയത്തു് എണ്ണയിൽ വറുത്തതോ ആവിയിൽ പുഴുങ്ങിയതോ ആയ പലഹാരങ്ങൾ പാകം ചെയ്തു് പെൺകുട്ടിക്കും വീട്ടുകാർക്കും സമ്മാനിക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമായിരുന്നു.
അഞ്ചാം ദിവസം പുലർച്ചേ, മറ്റു സ്ത്രീകളോടൊപ്പം സംഘമായി പെൺകുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലോ പുഴയിലോ കൊണ്ടുപോയി 'തീണ്ടാരിക്കുളി'യ്ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുളിക്കടവിലിറക്കി തേച്ചുകുളിപ്പിക്കുന്നു. അതോടൊപ്പം, സമീപക്ഷേത്രത്തിൽനിന്നും ലഭ്യമാക്കിയ 'പുണ്യാഹം' കൊണ്ടു് തീണ്ടാരിപ്പുരയും വീടും തളിച്ചു ശുദ്ധമാക്കുന്നു. ഇതിനുശേഷം, പെൺകുട്ടിയെ പുതിയ വസ്ത്രവും അലങ്കാരങ്ങളും ധരിപ്പിച്ച് വീട്ടിൽ കൊണ്ടുവരികയും സമീപവാസികൾക്കു് സദ്യ നൽകുകയും ചെയ്യുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, അപ്രായോഗികവും സാമൂഹ്യനീതിയനുസരിച്ച് യുക്തിഹീനവുമായ ഈ ആചാരം ഒട്ടുമിക്കവാറും ഇല്ലാതായി.
ചാവോല
ഉത്തരകേരളത്തിൽ കാരണവരുടെ ഭാര്യ, ഭർത്തൃഗൃഹത്തിലേക്ക് താമസം മാറ്റുന്ന പതിവുണ്ട്. എന്നാൽ അയാൾ മരിച്ചാൽ ശവദാഹത്തിനുമുമ്പ് വീടുവിടണം. നായർസ്ത്രീ വിധവയായാൽ, പിന്നെ മരിച്ച ഭർത്താവിന്റെ തറവാട്ടിൽ നിന്നു വീണ്ടും വിവാഹം പതിവില്ല. എന്നാൽ പുരുഷന്മാർക്ക് ഈ നിബന്ധനയില്ല. നായർ മരിച്ചാൽ വിവരം ഓലയിൽ എഴുതി ബന്ധുവീടുകളിൽ എത്തിക്കും. ഇതാണു 'ചാവോല'. ഇങ്ങനെ ചാവോല കൊണ്ടുപോകുന്നതിന്റെ ആചാരാവകാശം ക്ഷുരകനാണ്.
കലശം
നായർ ഗൃഹങ്ങളിൽ പലതിലും വീടിന്റെ മച്ചിലോ വീട്ടുപറമ്പിന്റെ വടക്കുകിഴക്കേ മൂലയിലോ മരിച്ചുപോയ കാരണവന്മാരെ സങ്കല്പിച്ചു വർഷംതോറും പൂജ നടത്തുന്ന പതിവുണ്ടായിരുന്നു. 'കലശം' എന്നറിയപ്പെട്ടിരുന്ന ഈ പൂജയിലെ മുഖ്യകാർമ്മികൻ തറവാട്ടിലെ കാരണവർ തന്നെയായിരിക്കും. രാത്രിയോ തീരെ പുലർച്ചയ്ക്കോ നടന്നിരുന്ന ഇത്തരം പൂജകളിൽ പരേതർക്ക് കള്ളും കോഴിയും നിവേദിക്കുന്ന അനുഷ്ഠാനവും നിലനിന്നിരുന്നു. മരിച്ചുപോയവർ കന്യകമാരായ സ്ത്രീകളാണെങ്കിൽ മച്ചിൽ അരുവട്ടി എന്ന പ്രത്യേകതരം കൊട്ടയ്ക്കകത്ത് പട്ടുവാവാടയും ചാന്തും കരിമഷിയും തൂക്കിയിട്ട് വർഷാവർഷമുള്ള മരണദിനങ്ങളിൽ പൂജ നടത്തുന്ന പതിവുണ്ടായിരുന്നു.
പുടമുറിക്കല്യാണം
കുടുംബത്തിൽ താരതമ്യേന ചെലവേറിയതും ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതും ആയിരുന്നു നായർ സമുദായങ്ങളിലെ പുടമുറിക്കല്യാണം. വധുവിനു് ആഭരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ, പങ്കെടുക്കുന്നവർക്കു് വിഭവസമൃദ്ധമായിരുന്ന സദ്യ തുടങ്ങിയവ ഈ ചടങ്ങിന്റെ ഭാഗങ്ങളായിരുന്നു. വരനെ വരവേല്ക്കൽ, താലികെട്ട്, പുടവകൊടുക്കൽ, മാലയിടീൽ, മധുരം കൊടുക്കൽ, സദ്യ, കുടിവയ്പ്, അടുക്കള കാണൽ തുടങ്ങിയ ചടങ്ങുകൾ വിവാഹത്തിന്റെ ഭാഗമാണ്.
പുളികുടി
ഗർഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിന് സീമന്തം അഥവാ പുളികുടി എന്നു പറയുന്നു. തെക്കൻ കേരളത്തിൽ അത് 'ഏക്കൾകൊട' എന്ന പേരിൽ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗർഭവതിയാണോ അത്രയും തരം പലഹാരങ്ങളുമായാണ് പെൺവീട്ടുകാർ, ആ അവസരത്തിൽ ഭർത്തൃഗൃഹം സന്ദർശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗർഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവിൽ ഗർഭിണിയായ സ്ത്രീ അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.
പ്രസവാനന്തര ആചാരങ്ങൾ
മരുമക്കത്തായ തറവാടുകളിൽ സ്ത്രീ പ്രസവിക്കുമ്പോൾ ഭർത്താവിന്റെ വീട്ടുകാർ എണ്ണയും നെല്ലും കൊണ്ടുവരും. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷവേളകളിലും പച്ചക്കറി മുതലായവ എത്തിക്കും. നവജാത ശിശുവിന് തേനുംവയമ്പും നല്കുന്ന ചടങ്ങുണ്ട്. തുടർന്ന് ജനിച്ച് ഇരുപത്തിയെട്ടാം ദിവസം കുട്ടിയുടെ അരയിൽ ചരടുകെട്ടുന്നു. നിരവധി ചടങ്ങുകളുള്ള ഈ ആചാരത്തിന് ഇരുപത്തിയെട്ടുകെട്ടൽ, അരഞ്ഞാൺകെട്ടൽ, പാലുകൊടുക്കൽ എന്നീ പേരുകളുണ്ട്. ആറാമത്തെയോ ഏഴാമത്തെയോ മാസത്തിൽ കുട്ടിക്ക് ആദ്യമായി അരി ആഹാരം നല്കുന്നതിന് 'ചോറൂണ്' എന്ന ആഘോഷമുണ്ട്.
ഇത്തരം അടിയന്തരങ്ങളിൽ സംബന്ധിക്കുമ്പോൾ ഉയർന്ന ശ്രേണിയിൽപ്പെട്ടവർക്ക് മെത്തപ്പായയും താഴത്തെ ശ്രേണിയിൽ പെട്ടയാൾക്ക് തഴപ്പായയും ഇരിക്കാനായി നല്കാറുണ്ടായിരുന്നു.
നായർമാരും സൈനികസേവനവും
പണ്ടുകാലങ്ങളിൽ പ്രഭുക്കന്മാർക്കും പ്രമാണികൾക്കും പുറമേ സാധാരണ നായർമാരും നല്ല പോരാളികളായിരുന്നു. സൈനിക സേവനം നടത്തുന്നവരോ നാടുവാഴി /പ്രഭുക്കളും ആണ് പൊതുവേ ക്ഷത്രിയ പദവി ഉള്ള നായർ ആയി ഗണിക്കപ്പെട്ടിരുന്നത്.എ.ഡി. 1563-ൽ മലബാർ സന്ദർശിച്ച സീസർ ഫ്രഡറിക് രേഖപ്പെടുത്തിയിട്ടുള്ളത്- "അരയ്ക്ക് മേലോട്ട് നഗ്നരായ നായർ സൈനികർ അരയിൽ ഒരു തുണി ചുറ്റിക്കെട്ടിയിട്ടുണ്ടാകും. ചെരുപ്പ് അണിയാറില്ല. തലമുടി നീട്ടിവളർത്തി നെറുകയിൽ കെട്ടിവച്ചിട്ടുണ്ടാകും. അവർ എല്ലായ്പ്പോഴും വാളും പരിചയും ധരിക്കാറുണ്ട്- എന്നാണ്.
മധ്യകാലഘട്ടത്തിൽ ഏതെങ്കിലും രാജാവിന്റെയോ ദേശവാഴിയുടെയോ കീഴിൽ ചാവേറ്റുപടയായി സേവനമനുഷ്ഠിക്കുന്ന സൈനികർ, തങ്ങളുടെ യജമാനനായ രാജാവ് പോർക്കളത്തിൽ വധിക്കപ്പെടുകയാണെങ്കിൽ, ശത്രുക്കളെ വധിക്കാൻ വേണ്ടി ഭവിഷ്യത്തുകളെ പരിഗണിക്കാതെ പോരിൽ ഏർപ്പെടുകയും മിക്കപ്പോഴും മരണം വരിക്കുകയും ചെയ്യുന്നു. സ്വജീവന് ഇവർ വലിയവില കല്പിച്ചിരുന്നില്ല. ചാവേറ്റുഭടന്മാർക്ക് കരമൊഴിവുള്ള ഭൂമി മുതലായവ രാജാവ് പ്രത്യേകമായി കൊടുത്തിരുന്നു. മധ്യകാലത്തിലെ യൂറോപ്യൻ സഞ്ചാരികൾ ഇവരെ 'അമോയി' എന്നു വിളിച്ചു.
നായർമാർക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇവയെ 'കളരികൾ' എന്നാണ് വിളിച്ചിരുന്നത്. പണിക്കന്മാരും(നായർ പണിക്കർ) കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാർ. ഗുരുക്കൾ, ആശാൻ എന്നും ചിലപ്പോൾ അവരെ വിളിച്ചിരുന്നു. ഏഴാം വയസ്സിൽ നായർ ആൺകുട്ടികളെ ആയുധവിദ്യാലയങ്ങളിൽ ചേർക്കുന്നു.കളരിയാശാന്റെ വീട്ടുവളപ്പിൽ, വീട്ടിൽ നിന്ന് വിട്ട് ഒരൊഴിഞ്ഞ മൂലയിലാണ് 'കളരികൾ' സ്ഥാപിച്ചിരുന്നത്. കളരിയുടെ നടുവിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു. ചിലപ്പോൾ നാഗയക്ഷിയുടെ പ്രതിമയും സ്ഥാപിക്കാറുണ്ട്. നായർ വനിതകളും ആയോധനകലയിൽ പരിശീലനം നേടിയിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടുരാജ്യങ്ങളിൽ നായർ പട്ടാളം എന്ന പേരിൽ സൈനിക സംവിധാനം ഉണ്ടായിരുന്നു. 1795-ലെ തിരുവിതാംകൂർ-ബ്രിട്ടീഷ് സന്ധിപ്രകാരം ബ്രിട്ടീഷുകാർക്കു സൈനികച്ചെലവിനു കൊടുക്കേണ്ട സംഖ്യ കുടിശ്ശിക വന്നപ്പോൾ നായർ പട്ടാളത്തിന്റെ അലവൻസ് കുറയ്ക്കാൻ വേലുത്തമ്പി ദളവ തീരുമാനിക്കുകയുണ്ടായി. ഇതിനെതുടർന്ന് 1804-ൽ ആരംഭിച്ച പ്രതിഷേധം ലഹളയായി മാറി. അത് കേരള ചരിത്രത്തിൽ 'നായർ പട്ടാളലഹള' എന്ന പേരിൽ സ്ഥാനം പിടിച്ചു.
വേഷഭൂഷാദികൾ

മുൻകാലങ്ങളിൽ നായർ വിഭാഗത്തിൽപ്പെട്ടവർ ഉടുത്തുപോന്നിരുന്നത് ഒരു വെള്ള വസ്ത്രമായിരുന്നു. ചിലപ്പോൾ ഇത് കരയുള്ളതാവാറുണ്ട്. അരയ്ക്കു മേൽപ്പോട്ട് നഗ്നമായി ഇടുകയാണ് പതിവ്, അപൂർവം ചില വിശേഷ ദിവസങ്ങളിൽ ഒരു രണ്ടാം മുണ്ട്-തുവർത്തുമുണ്ട്-ചുമലുകളിൽ ഇടാറുണ്ട്. പ്രഭുക്കന്മാരും സമ്പന്നന്മാരും മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു. സ്ത്രീകൾ മുണ്ടിനടിയിൽ 'ഒന്നര' ഉടുക്കുകയും മാറുമറയ്ക്കാൻ റവുക്ക ധരിക്കുകയും ചെയ്തുപോന്നു. പണ്ടുകാലത്ത് റവുക്കയ്ക്കു പകരം ഒരു മുലക്കച്ച ധരിക്കുകയായിരുന്നു പതിവ്. സ്ത്രീകൾ തലമുടി മുകളിലേക്ക് കെട്ടിവച്ച് പൂക്കൾ ചൂടുമായിരുന്നു. പുരുഷന്മാർ ഒരു പപ്പടവട്ടത്തിൽ മാത്രം തലമുടി വളർത്തി ബാക്കി ക്ഷൗരം ചെയ്തുകളയുന്നു. സ്ത്രീകളും പുരുഷന്മാരും ആഭരണങ്ങൾ അണിയാറുണ്ട്. പലപ്പോഴും വിലപിടിച്ച കല്ലുകൾ വെച്ച കടുക്കൻ പുരുഷന്മാർ കാതുതുളച്ച് അണിയുമായിരുന്നു. സ്ത്രീകൾ ചെറിയ പ്രായത്തിൽ തന്നെ കാതുകുത്തുകയും മുതിരുമ്പോൾ 'തോട' അണിയുകയും ചെയ്യുന്നു. മൂക്കിൽ മൂക്കുത്തി, അരയിൽ അരഞ്ഞാൺ, കാലിൽ തണ്ട്, കൊലുസ്സ് എന്നിവയും ധരിക്കാറുണ്ടായിരുന്നു.
പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള നാഗപടം, അഡ്ഡിയൽ, പൂത്താലി, അവിൽമാല എന്നിവ നായർ സ്ത്രീകൾ ധരിച്ചിരുന്ന പഴയ ആഭരണങ്ങളാണ്. പുരുഷന്മാർ പുലിനഖത്തിന്റെ ആകൃതിയിൽ ഉണ്ടാക്കിയ സ്വർണക്കഷണങ്ങൾ എച്ചുകെട്ടിയ 'പുലിയാമോതിരം' കഴുത്തിൽ അണിയുമായിരുന്നു. സ്ത്രീകൾ പാലയ്ക്കാമോതിരം എന്നു പേരായ ഒരുതരം ആഭരണവും കഴുത്തിൽ അണിഞ്ഞിരുന്നു. ഇതിനു പുറമേ ഇവർ കൈകളിൽ വളകളും 'കാപ്പു'കളും, കാലിൽ 'പാദസരവും' അണിയാറുണ്ട്.
പുരുഷന്മാർ
ചരിത്രപരമായി നിലം മുട്ടാറ് നീണ്ടു കിടക്കും വിധം അരയ്ക്കു ചുറ്റും ധരിക്കുന്ന മുണ്ടാണ് നായന്മാർ ധരിച്ചിരുന്ന വേഷം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേതുപോലെ വസ്ത്രം താറുടുക്കും മട്ടിൽ നായന്മാർ സാധാരണ ധരിച്ചിരുന്നില്ല. നിലത്തോളം നീളത്തിൽ ധരിക്കുന്ന മുണ്ട് നായർ ജാതിയുടെ അടയാളമായി കരുതപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് യാധാസ്ഥിതികമായ ഗ്രാമീണ മേഖലകളിൽ മറ്റു ജാതിക്കാർ ഈ വിധം മുണ്ട് താഴെയെത്തും വിധമുടുത്താൽ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. ധനികരായ നായന്മാർ പട്ടു മുണ്ടുകൾ ധരിച്ചിരുന്നു. മസ്ലിൻ തുണികൊണ്ട് അവർ അരയ്ക്കു മുകളിലുള്ള ശരീരവും മറച്ചിരുന്നു. സാധാരണക്കാർ ഇരണിയൽ എന്ന പ്രദേശത്തു നിർമിച്ച വസ്ത്രമായിരുന്നത്രേ ധരിച്ചിരുന്നത്. പണിക്കർ (1918-ൽ ) ഇതെപ്പറ്റി എഴുതിയ കാലത്ത് ലങ്കാഷൈറിൽ നിന്നും ഇറക്കുമതി ചെയ്ത വസ്ത്രമാണ് സാധാരണ ധരിച്ചിരുന്നത്. ഇവർ അക്കാലത്ത് അരയ്ക്കു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല. നായർ പുരുഷന്മാർ ശിരോവസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. പക്ഷേ വെയിൽ കൊള്ളാതിരിക്കാൻ കുട ചൂടാറുണ്ടായിരുന്നു. സാധാരണഗതിയിൽ പാദരക്ഷകൾ ധരിക്കാറില്ലായിരുന്നെങ്കിലും ചില ധനികർ ചെരിപ്പുകൾ ധരിക്കുമായിരുന്നു. [38][39]
സ്ത്രീകൾ

നായർ സ്ത്രീകൾ പണ്ടുകാലത്ത് അരയ്ക്കു ചുറ്റും ധരിക്കുന്ന "ഒന്നര" എന്ന വസ്ത്രവും ഒരു മുണ്ടുമാണ് സാധാരണ ധരിച്ചിരുന്നത്. അവർണ്ണസമുദായങ്ങളിലെ സ്ത്രീകളെപ്പോലെത്തന്നെ, ഇരുപതാം നൂറ്റാണ്ടിനു മുൻപ് സാധാരണ അരയ്ക്കു മുകളിൽ ഒന്നും ധരിച്ചിരുന്നില്ലത്രേ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രയിലും മറ്റും അരയ്ക്കു മുകളിൽ ഒരു അയഞ്ഞ വസ്ത്രമുപയോഗിച്ച് മൂടുക എന്ന പതിവ് നിലവിൽ വന്നു. മറ്റു ലോകസമൂഹങ്ങളുമായി സമ്പർക്കം കൂടിവന്ന ഇക്കാലത്തു്, സ്ത്രീകളുടെ മാറ് മറയ്ക്കാതിരിക്കുന്നതിൽ പൊതുവിൽ നാണക്കേട് തോന്നിത്തുടങ്ങുകയും കേരളത്തിൽ നിലവിലുണ്ടായിരുന്ന അല്പവസ്ത്രധാരണസ്വഭാവം മാറിത്തുടങ്ങുകയും ചെയ്തു. [40] പിൽക്കാലത്തു് നായർ സ്ത്രീകൾ മുണ്ടും നേരിയതും മിക്കപ്പോഴും ചുവന്ന ബ്ലൗസിനൊപ്പം ഉപയോഗിക്കുമായിരുന്നു. നേരിയത് ബ്ലൗസിനു മുകളിലൂടെ മാറു മറയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. [41] നായർ ഉൾപ്പെടെയുള്ള സമുദായങ്ങളിലെ സ്ത്രീകൾ മാറു മറച്ചു തുടങ്ങി വളരെ നാൾ കഴിഞ്ഞാണ്, കേരളത്തിലെ ജാതിവ്യവസ്ഥയിൽ താഴെയായി കണക്കാക്കപ്പെട്ടിരുന്ന മറ്റു സമുദായങ്ങളിലെ സ്ത്രീകൾ മാറു മറയ്ക്കുന്ന രീതി തുടങ്ങിയത്. പ്രസിദ്ധമായ ചാന്നാർ ലഹള വസ്ത്രധാരണശീലത്തിന്റെ ഈ പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അടിവസ്ത്രം എന്ന നിലയിൽ നായർ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രമാണ് ഒന്നര. [42][43] ഇത് അരവണ്ണം കുറച്ചു തോന്നിക്കുന്നതും സുന്ദരവുമായ വസ്ത്രമാണെന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്. [44]
നായർ സ്ത്രീകൾ നാഗപട്ടത്താലി, ആഡ്യൽ എന്നിവ കഴുത്തിലും; തക്ക, തോട എന്ന ആഭരണങ്ങൾ ചെവിയിലും; മൂക്കുത്തിയും ധരിച്ചിരുന്നു. മുതിർന്ന നായർ സ്ത്രീകൾ കണങ്കാലിൽ ആഭരണങ്ങൾ ധരിച്ചിരുന്നില്ലെങ്കിലും യുവതികൾ പാദസരവും കൊലുസും ധരിച്ചിരുന്നു. പച്ചകുത്തൽ ചരിത്രപരമായി വ്യാപകമല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊല്ലത്തിനു തെക്കുള്ള നായർ സ്ത്രീകളിൽ പച്ചകുത്തൽ പ്രചാരത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. [45]
സമുദായ പരിഷ്കരണം
കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായർമാർ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗകര്യം ആദ്യം മുതൽക്കേ നായന്മാരിൽ ഒരു വിഭാഗം പ്രയോജനപ്പെടുത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂഹ്യസ്വാധീനത്തിനു് നവജീവൻ നല്കി.
മലബാറിലെ നായർ വിവാഹക്കാര്യങ്ങൾ പരിഗണിക്കാൻ 1884 ജൂലൈയിൽ മദിരാശി സർക്കാർ ഒരു കമ്മിറ്റിയുണ്ടാക്കി. തുടർന്ന് 1890-ൽ മലബാറിൽ സംബന്ധം രജിസ്റ്റർ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നൽകുന്നതിനുമുള്ള നായർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. എതിർപ്പുണ്ടായതിനെത്തുടർന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നായർ വിവാഹങ്ങൾക്കു നിയമസാധുത ഇല്ലെന്നും, അതിനാൽ നിർദിഷ്ട ബിൽ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നല്കണമെന്നുമായിരുന്നു ശുപാർശ. 1886-ൽ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാളിസഭ' മരുമക്കത്തായം, വിവാഹബിൽ, ജന്മി-കുടിയാൻ പ്രശ്നം മുതലായവ ചർച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളിൽ പുതിയൊരു ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള യത്നങ്ങളിൽ സി. കൃഷ്ണപിള്ളയും, സി.വി. രാമൻപിള്ളയും ഏർപ്പെട്ടു. 'സാമൂഹ്യപരിഷ്കരണസംഘം' എന്ന പേരിൽ 1899-ൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വർഷം പ്രവർത്തിച്ചു. താലികെട്ടു കല്യാണം, നായർ സമുദായത്തിലെ ഭിന്നവർഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും ആ സംഘത്തിൽ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ൽ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'തിരുവിതാംകൂർ നായർ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിരുന്ന നായർ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിൽ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ൽ നായർ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ൽ ഈ സംഘടന 'കേരളീയ നായർ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങൾ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങൾ നിർമാർജ്ജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ. നായർ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവിൽ തിരുവിതാംകൂർ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1912-ൽ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാൽ തറവാട്ടു സ്വത്ത് ഭാഗത്തിന് അനുവാദം നൽകിയിരുന്നില്ല. സ്വാർജിതസ്വത്ത് പകുതി മക്കൾക്കും പകുതി മരുമക്കൾക്കും നല്കാൻ ബിൽ അവതരിപ്പിക്കപ്പെട്ടു. താവഴിവിഭാഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബിൽ എതിർപ്പുമൂലം പാസായില്ല. തുടർന്ന് 1921-22-ൽ ഒരു അനൌദ്യോഗിക ബിൽ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതിൽ ആളോഹരി ഭാഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവരുടെ അധികാരം, വിവാഹം ഇവയിൽ വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ടാക്കി.[11]
1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വയാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷനെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു. 1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ ഒരു 'മരുമക്കത്തായ സമിതി'യെ ഗവൺമെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങൾ സമവായത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായർ ഭർത്താവിന്റെ സ്വയാർജിത സ്വത്തിൽ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവർ നിർദ്ദേശിച്ചു.[11]
മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കി 1911-ൽ ഗവൺമെന്റുതന്നെ നിയമസഭയിൽ ഒരു നായർ ബിൽ അവതരിപ്പിച്ചു. പ്രസ്തുത ബിൽ പൂർണരൂപത്തിൽ നിയമസഭയിൽ പാസായില്ല. ഭാഗവ്യവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസായത്. 1913-ലെ നായർ റഗുലേഷനിലെ പരിമിതികൾ 1920-ലെ പരിഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബിൽ സമുദായത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.[11]
1914-ൽ മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ 'നായർ സമുദായ ഭൃത്യ ജനസംഘം' എന്ന പേരിൽ ഒരു സംഘടന സ്ഥാപിതമായി. നായർ ഉപജാതികളെ ഏകോപിപ്പിച്ച് 'നായർ സമുദായ'മാക്കി മാറ്റാനും അവർക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് ഈ സംഘം ഉദ്യമിച്ചതു്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തനമാരംഭിച്ചു. 1915-ൽ ഇതിന്റെ പേര് നായർ സർവീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികൾ അന്ന് സർവീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ പാസാക്കിയെടുക്കുവാൻ എൻ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തനഫലമായി നായർ സമുദായത്തിൽ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളിൽ വമ്പിച്ച പരിവർത്തനമാണ് ഈ കാലയളവിൽ നായർ സമുദായത്തിൽ സംഭവിച്ചത്. തിരണ്ടുകുളി, കെട്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ കാലക്രമേണ നിശ്ശേഷം നിർത്തലാക്കപ്പെട്ടു. മരിച്ചാൽ പതിനഞ്ചു ദിവസത്തെ പുലയും പതിനാറാം അടിയന്തരവും എന്ന ആചാരത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു. എൻ.എസ്സ്.എസ്സ്. ആവിഷ്കരിച്ച 'കർമ്മപദ്ധതി' എന്ന നവീകരിച്ച രീതിയിലൂടെ, പല സമുദായങ്ങൾക്കും സമാനമായി ഉദകക്രിയയുടെ ചടങ്ങുകൾ പത്തും പതിനൊന്നും ദിവസങ്ങളായി ചുരുക്കി. എൻ.എസ്.എസ്സിന്റെ പ്രവർത്തനഫലമായി നായന്മാരുടെ ആചാരപരിഷ്കരണങ്ങൾ കേരളത്തിലെമ്പാടും ഒരേ വിധത്തിൽ സാർവത്രികമായിത്തീർന്നു. [11]
- നായർ വിഭാഗക്കാരുടെ സ്ഥാനപ്പേരുകൾ/ഉപനാമങ്ങൾ : വർമ്മ,വർമൻ,രാജാ,തമ്പുരാൻ,തമ്പുരാട്ടി(സ്ത്രീ),കോയിത്തമ്പുരാൻ,തിരുമുൽപ്പാട്,തമ്പാൻ,തമ്പി,നമ്പ്യാർ,ഏറാടി,നെടുങ്ങാടി,മന്നാടിയാർ, അമ്മ(സ്ത്രീ),കോവിലമ്മ(സ്ത്രീ),പിള്ള,നായനാർ ,നായർ ,വല്യത്താൻ,ഉണ്ണിത്താൻ, ഉണ്ണിത്തിരി തുടങ്ങിയവ.
ചിത്രശാല
- മലബാറിലെ നായർ പെൺകുട്ടികൾ. 1914-നു മുൻപെടുത്ത ചിത്രം.
നായർ രാജവംശങ്ങൾ
- തിരുവിതാംകൂർ * സാമൂതിരി രാജവംശം * ചിറയ്ക്കൽ സ്വരൂപം,* കോട്ടയം രാജവംശം * പാലക്കാട്ടുശ്ശേരി മുതലായവ, കൂടാതെ പാണ്ഡ്യരാജവംശങ്ങളായ * പന്തളം രാജവംശം * പൂഞ്ഞാർ രാജവംശം എന്നീ രാജവംശങ്ങൾ പില്ക്കാലത്ത് നായർ ബന്ധത്താൽ നായർ കുലത്തിൽ ഒരർത്ഥത്തിൽ പൂർണമായി ലയിച്ചു.
പ്രശസ്ത വ്യക്തികൾ
- മാർത്താണ്ഡ വർമ്മ *സാമൂതിരി *വേലുത്തമ്പി ദളവ *രാജാ കേശവദാസ് *ജയൻ *മോഹൻലാൽ *പൃഥ്വിരാജ് *സുരേഷ് ഗോപി *രമേശ് ചെന്നിത്തല *കെ.കരുണാകരൻ *വയലാർ രാമ വർമ്മ *ജഗന്നാഥ വർമ്മ *കേരളവർമ്മ വലിയകോയി തമ്പുരാൻ *മന്നത്ത് പദ്മനാഭൻ *ഇ.കെ നായനാർ *സ്വാതി തിരുനാൾ *ചിത്തിര തിരുനാൾ *കെ.കേളപ്പൻ
അവലംബങ്ങൾ
- http://www.jstor.org/pss/4367366 Table 3:Percentage distribution of total land owned by communities – Proportion of households (1968)
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 701,673
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 557,705
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 406,358
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 100,000+
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 67,838
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 62,214
- 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 48,515
- 7.7% of the emigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to Census: 105,655
- ജാതി വ്യവസ്ഥയും കേരളീയ ചരിത്രവും പി. കെ. ബാലകൃഷ്ണൻ. ഡി.സി. ബുക്സ്
- എ. ശ്രീധരമേനോൻ (1990) [1967]. കേരളചരിത്രം (Translation of A survey of Kerala History - By same author). അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം(P29 1256 04 10)(S5624 B1225 74/90-91 10-5000). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.
- http://nss.org.in/
- https://caravanmagazine.in/reviews-essays/political-hinduism-shashi-tharoor
- https://caravanmagazine.in/vantage/what-end-kerala-matrilineal-society
- Nairs of Malabar by F C Fawcett
- Native life in Travancore by Rev: Samuel Mateer AD 1883 page 323
- പി. ഭാസ്കരനുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി 1988, പേജ് 405
- Native life in Travancore by Rev: Samuel Mateer AD 1883 page 172
- "നായന്മാർ കേരളത്തിലെ ആദിവാസികൾ : എം.ജി.എസ്.നാരായണൻ". മാതൃഭൂമി ഓൺലൈൻ. 5 April 2017. മൂലതാളിൽ നിന്നും 14 April 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2 June 2018.
-
നാരായണൻ, ഡോ. എം.ജി.എസ്. (2017) [2016]. കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ. ഡി. സി. പ്രസ്സ്, കോട്ടയം, ഇന്ത്യ: ഡി. സി. ബുക്ക്സ്. pp. 67, 68. ISBN 978-81-264-7409-7.
നായകനെന്ന സംസ്കൃതപദത്തിൽനിന്നാണ് നായർ എന്ന പേരു ലഭിച്ചത്. സൈന്യത്തിലെ നായകനാണ് നായരായതും പിന്നീട് ഉപജാതിയായതും.. നായന്മാരെല്ലാം ഇവിടത്തെ ആദിവാസിഗോത്രങ്ങളായ പണിയരും, കുറിച്യരുമൊക്കെയാണ്. അവർ ബ്രാഹ്മണരുടെ പട്ടാളത്തിലെ നായകന്മാരായി. പിന്നീട് നായന്മാരായി. അതുകൊണ്ടാണ് വംശപരമായി ഐക്യപ്പെടാൻ അവർക്ക് കഴിയാതെ പോയത്.
- എസ്.എൻ., സദാശിവൻ. എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. p. 328.
- പ്രാചീന കേരളം - ചട്ടമ്പി സ്വാമികൾ
-
കുറുപ്പ്, കെ.ബാലകൃഷ്ണ (2013) [2000]. കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും (3 ed.). കോഴിക്കോട്: മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. p. 29. ISBN 978-81-8265-565-2.
ഇതേ കാര്യം(നായർ നീവാരി സാദൃശ്യം) ഡോ. ബുക്കാനിൻ ഹാമിൽറ്റൻ ഇങ്ങനെയാണ് വിശദീകരിക്കുന്നത്. 'സ്ത്രീകളുടെ പാതിവൃത്യത്തെ സംബന്ധിച്ചും മറ്റു ചില സംഗതികളിലും അസാധാരണവും രസകരവുമായ ഒരേ അഭിപ്രായമുള്ളവരായി നായന്മാരും നീവാരികളുമല്ലാതെ മറ്റു ഗോത്രക്കാരില്ല. പക്ഷെ, എങ്ങനെ എപ്പോഴാണ് ഈ ബന്ധം സംഭവിച്ചതെന്ന കാര്യം മറ്റുള്ളവരുടെ തീരുമാനത്തിനു വിടുന്നു.'
- The Wonder that was India by A.L.Basham AD 1954
- Native life in Travancore by Rev: Samuel Mateer AD 1883 page 383, 388
- Chattampi Swami
- Hindu Kingship and the Origin of Community: Religion, State and Society in Kerala, 1750-1850 Susan Bayly Modern Asian Studies, Vol. 18, No. 2 (1984), pp. 177–213
- Maha-Magha Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321
- Edgar Thurston; K. Rangachari (2001). Castes and Tribes of Southern India - Volume 1. Asian Educational Services. p. 293. ISBN 978-81-206-0288-5. ശേഖരിച്ചത്: 6 January 2013.
- William Fordyce Mavor (1813). Forster, Buchanan's India. Sherwood, Neely & Jones. p. 346. ശേഖരിച്ചത്: 6 January 2013.
- Nairs of Malabar by F C Fawcett page 185
- കേരളോത്പത്തി page 63
- Nairs of Malabar by F C Fawcett page 188
- The Ezhava Community and Kerala Politics by G Rajendran page 23
- L.K.Anantha Krishna Iyer, The tribes and castes of cochin(volume 2), 1912, Pages 38-43;https://archive.org/stream/in.ernet.dli.2015.108378/2015.108378.Tribes-And-Castes-Of-Cochin-Vol2#page/n67/mode/2up
- വില്യം ലോഗൻ, മലബാർ മാന്വൽ(പുനഃപ്രസിദ്ധീകരണം)ഒന്നാം ഭാഗം, ഗവ: പ്രസ് മദ്രാസ്, 1951, ഏടുകൾ 136-137; https://archive.org/stream/MalabarLogan/Malabar%20Logan#page/n147/mode/2up
- നാഗം അയ്യ. മാനുവൽ. രണ്ടാം വോള്യം.
- Fawcett (1901) p. 254.
- Panikkar (1918) p. 287-288.
- Fawcett (1901) p. 198.
- Singh, Kumar Suresh; Bhanu, B. V.; Anthropological Survey of India (2004). People of India: Maharashtra. Popular Prakashan. p. 1520. ISBN 978-81-7991-102-0. ശേഖരിച്ചത്: 16 June 2011.
- Sinclair-Brull, Wendy (1997). Female ascetics: hierarchy and purity in an Indian religious movement. Psychology Press. p. 148. ISBN 978-0-7007-0422-4. ശേഖരിച്ചത്: 2011-06-06.
- University of Kerala (1982). Journal of Kerala studies. University of Kerala. p. 142. ശേഖരിച്ചത്: 2011-06-06.
- Das, Kamala (2003). A childhood in Malabar: a memoir. Trans. Gita Krishnankutty. Penguin Books. p. 76. ISBN 978-0-14-303039-3. ശേഖരിച്ചത്: 2011-06-06.
- India. Census Commissioner (1903). Census of India, 1901. Printed at the Rajputana Mission Press. pp. 134–135. ശേഖരിച്ചത്: 2011-06-06.
![]() |
വിക്കിമീഡിയ കോമൺസിലെ Nair എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |