വൈകുണ്ഠസ്വാമി

ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം - 1809, മരണം - 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ ദളിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യൻ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിർത്തു.[1] തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏകദൈവാധിഷ്ഠിതമായ മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു അറിയപ്പെടുന്നു.

ജീവിതരേഖ

മുടിചൂടുംപെരുമാൾ, മുത്തുക്കുട്ടി എന്നിവയായിരുന്നു ആദ്യ പേരുകൾ. തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലാണ് (ഇന്ന് തമിഴ്‌നാട്ടിൽ) അദ്ദേഹം ജീവിച്ചിരുന്നത്.അച്ഛൻ പൊന്നുമാടൻ അമ്മ വെയിലമ്മാൾ .സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം തന്റെ പേര് വൈകുണ്ഠ സ്വാമി എന്നാക്കി. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്ന് സ്വാമിത്തോപ്പ് എന്ന് അറിയപ്പെടുന്നു. നാടാർ സമുദായത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. ജാതി വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം നാടാന്മാരുടെ മേൽ ചുമത്തപ്പെട്ടിരുന്ന ഉയർന്ന കരം പിരിവിനെയും നിർബന്ധിത തൊഴിലിനെയും എതിർത്തു. അദ്ദേഹം വിഗ്രഹാരാധനയ്ക്കും മൃഗബലിക്കും എതിരായി ജനങ്ങളെ ബോധവൽകരിച്ചു. ഈ ആശയങ്ങൾക്ക് ക്രിസ്ത്യൻ മിഷനറിമാരുടെ ആശയങ്ങളുമായി വലിയ സാമ്യം കാണാം. [2]

സമത്വസമാജം

1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിക്കപ്പെടുകയുണ്ടായി. ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്. വൈകുണ്ഠസ്വാമിയായിരുന്നു ഈ സംഘടന സ്ഥാപിച്ചത്. കൂലിയില്ലാതെ, നിർബന്ധമായി ചെയ്യേണ്ട "ഊഴിയ"വേല ചെയ്തുവന്നിരുന്ന പുലയർ , പറയർ , കുറവർ , ചാന്നാൻ തുടങ്ങിയ കർഷക അടിയാളരിൽ ചെറുത്തുനിൽപ്പിന്റെ വിത്തുപാകിയത് വൈകുണ്ഠസ്വാമിയായിരുന്നു.[3]

കൂലി തന്നില്ലെങ്കിൽ വേലചെയ്യരുത് എന്ന് അദ്ദേഹം ചാന്നാന്മാരെ ഉപദേശിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന "സഹപന്തിഭോജനം" ആരംഭിച്ചു. മേൽജാതിക്കാരുടെമാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ പറഞ്ഞു. സ്വാമിത്തോപ്പിലെ തന്റെ വാസസ്ഥലത്ത് കണ്ണാടി പതിപ്പിച്ച് അതിൽ തലപ്പാവ് ധരിച്ചുകൊണ്ട് നോക്കിയാൽ കാണുന്ന ബിംബത്തെ വണങ്ങി ആരാധിക്കാൻ പറഞ്ഞു.

മതം മാറിയാൽ ജാതീയമായ കാർക്കശ്യങ്ങളിൽനിന്ന് മോചനം നേടാനാകുമെന്ന എൽഎംഎസ് ക്രൈസ്തവ മിഷണറിമാരുടെ വാഗ്ദാനത്തിന്റെ പൊള്ളത്തരം ചാന്നാർ കലാപത്തിലൂടെ പൊളിഞ്ഞ പശ്ചാത്തലത്തിലാണ് സമത്വസമാജം സ്ഥാപിതമാകുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ ധൈര്യം പകർന്നു. ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാട്ടികൾ കുപ്പായം ധരിച്ചത് ആചാരലംഘനമായതിനാൽ മേൽജാതിക്കാർ പരസ്യമായി അതുവലിച്ചുകീറുന്ന സാഹചര്യത്തിലാണ് ആണിനോടും പെണ്ണിനോടും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വൈകുണ്ഠസ്വാമി ആഹ്വാനംചെയ്തത്. ജന്മിമാർക്ക് അന്യായപ്പാട്ടം കൊടുക്കരുതെന്ന് കർഷകരോട് പറഞ്ഞു. ശുചീന്ദ്രംക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹപ്രവർത്തകരോടൊത്ത് പരസ്യമായി വലിച്ച് ആചാരലംഘനം നടത്തി. മദിരാശിയിലെ ബ്രിട്ടീഷ് സർക്കാരിനെ വെൺനീചന്റെ ഭരണമെന്നും തിരുവിതാംകൂർ ഭരണത്തെ അനന്തപുരിയിലെ കരിനീചന്റെ ഭരണമെന്നും വിശേഷിപ്പിച്ചു. ഇത്തരത്തിൽ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വൈകുണ്ഠസ്വാമിയെ സർക്കാർ 110 ദിവസത്തെ കാരാഗൃഹവാസത്തിന് ശിക്ഷിച്ചു. തൈയ്ക്കാട് അയ്യാഗുരു, സ്വാതിതിരുനാളിനോട് ശുപാർശ ചെയ്ത പ്രകാരമാണ് വൈകുണ്ഠസ്വാമിയെ ജയിൽ വിമുക്തനാക്കിയതെന്ന് പറയുന്നു.[4] ഷൺമുഖവടിവേലു (ചട്ടമ്പിസ്വാമികളുടെ ഗുരു), തൈക്കാട്ട് അയ്യാഗുരു (ചട്ടമ്പിസ്വാമി, ശ്രീനാരായണൻ , അയ്യങ്കാളി മുതലായവരുടെ ഗുരു) എന്നിവർ സമത്വസമാജത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു.

അയ്യാവഴി

വൈകുണ്ഠസ്വാമി സ്ഥാപിച്ച മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണിത്. അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു.

സ്വാമിത്തോപ്പു പതി, അമ്പലപ്പതി, മുട്ടപ്പതി, താമരക്കുളം പതി, പൂപ്പതി എന്നിവയാണ് അയ്യാവഴിയുടെ പുണ്യ സ്ഥലങ്ങൾ.

കൃതികൾ

അരുൾ നൂൽ

സാമൂഹിക പരിഷ്കർത്താവും ആധ്യാത്മികാചാര്യനുമായ വൈകുണ്ഠ സ്വാമികൾ (1809-51) രചിച്ച രണ്ടു കൃതികളിൽ ഒന്ന് (അകിലത്തിരട്ട് ആണ് മറ്റേ കൃതി). ഇദ്ദേഹത്തിന്റെ അഞ്ചു ശിഷ്യന്മാരിൽ പ്രമുഖനായിരുന്ന സഹദേവനാണ് ഈ കൃതി താളിയോലയിലാക്കിയത്. ചരിത്ര സംഭവങ്ങൾ, സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, തത്ത്വദർശനം എന്നിവ ഈ കൃതിയിൽ ഉടനീളം കാണാം.

അകിലത്തിരട്ട്

ഉച്ചിപഠിപ്പ്

അവലംബം

  1. http://www.dutchinkerala.com/englishrules.php?id=13
  2. http://www.kuttyjapan.com/nadar/nadar-what-they-do.asp
  3. ദേശാഭിമാനി ജനുവരി 06,2012
  4. http://www.dutchinkerala.com/englishrules.php?id=13

ഇതും കാണുക

അധിക വായനയ്ക്ക്

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.