പുലയർ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദളിത് വിഭാഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് പുലയർ(ചേരമർ). കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. [1] കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാരായിരുന്നു എന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ. കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാർ ചെറുമർ എന്നറിയപ്പെടുന്ന പുലയ സമുദായക്കാരായിരുന്നു. വയനാട്ടിലെ കുറിച്യരും ഇതേ തരത്തിൽ രാജ്യാധികാരം നഷ്ടപ്പെട്ടവരാണ്. [2] പുലവീടന ആണഴയിലയിൽവാഴയിലയ ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ആകെ ജനസംഖ്യ | |
---|---|
1,041,540 | |
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ | |
![]() | 1,041,540 |
ഭാഷകൾ | |
മലയാളം | |
മതം | |
ഹിന്ദു | |
അനുബന്ധ ഗോത്രങ്ങൾ | |
പറയർ, ദളിത് |

എന്റെ അമ്മുമ്മ പറഞ്ഞത് നമ്മൾ ചേരമാൻ പെരുമാൾ വംശക്കാരയിരിന്നു എന്ന്.ആരുടേയോ അമ്മയുടെ പുലകുളി അടിയന്തിരത്തിന് പന്തിയീൽ പടച്ചിവാഴിയില ആരോ മനപ്പൂർവ്വം പെരുമാളീന്റെമൂൻപീൽ ഇട്ട വാഴയിലയിൽ ഇട്ട് ചോറ് വിളമ്പി കൊടുത്ത് പെരുമാൾ ആ വാഴയീലയിൽ വിളമ്പിയ ചോറ് തിന്നണ്ടിരിന്നപ്പൾ ഏതോ കരപ്രമാണി അദ്ദേഹത്തെ ചൂണ്ടിക്കാട്ടി നീ പുലച്ചോറുണ്ടവൻ പുലയുള്ളവൻ നീ ഇനി അകന്നു നിൽക്കണമെന്ന് പറഞ്ഞു അധീക്ഷേപീച്ചു അങ്ങനെ ആണ് മതം മാറീയതെന്ന് .
പേരിനു പിന്നിൽ
ഒരു വാദം കൃഷി ചെയ്തിരുന്നവരായിരുന്നതിനാൽ പുലയർ എന്നാണ്. പുലങ്ങളിൽ(പുലം=ഭൂമി)[3] ജോലി ചെയ്‌തിരുന്നവർ പുലയാരായിത്തീർന്നു. സംഘകാലത്തിൽ തൊഴിലിൻറെ അടിസ്ഥാനത്തിലാൺ വിഭജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് പറയൻ, വേട്ടുവൻ, അരയൻ, ആശാരി, കൊല്ലൻ തുടങ്ങിയ ജാതികളുടെ ഉത്ഭവം ഉണ്ടായത് അതിൽ നിന്നാണ്.[4]. ചേരരാജാക്കന്മാരുടെ പിൻതലമുറക്കാരെന്ന നിലയിൽ ചേരമർ എന്നും അറിയപ്പെടുന്നു.
ചരിത്രം
ഇന്ന് കേരളത്തിൽ പല ജാതിക്കളായി അറിയപ്പെടുന്നത് ദക്ഷിണഭാരതത്തിൽ ഉണ്ടായിരുന്ന ശിലായുഗമനുഷ്യരുടേയും മറ്റു കുടിയേറ്റക്കാരുടേയും പിൻഗാമികളാണ്. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തിൽ സംഘകാലത്തിനു മുമ്പ് ഇവരെക്കുറിച്ച് സൂചനയില്ലെങ്കിലും കേരളത്തിലെ ആദിമ നിവാസികളായിരുന്നു പുലയർ എന്ന് തെളിവുകൾ ഉണ്ട്. ദക്ഷിണഭാരതത്തിലെ പ്രാചീനരായ ജനങ്ങൾ തലവന്മാരുടേയും ഉപതലവന്മാരുടേയും നേതൃത്വത്തിൽ സംഘടിച്ച് തിണകൾ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളിൽ താമസിച്ചിരുന്നു. താമസിക്കുന്ന പ്രദേശത്തിൻറെ അല്ലെങ്കിൽ മുഖ്യ തൊഴിലിൻറെ അടിസ്ഥാനത്തിലാൺ അവർ അറിയപ്പെട്ടിരുന്നത്. അന്ന് ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല. സംഘം കൃതികളിൽ നിന്നാണ് നമുക്ക് ഇതിനെക്കുറിച്ചുള്ള തെളിവുകൾ ലഭിക്കുന്നത്.
19-ാം ശ.-ത്തിന്റെ ആരംഭത്തിൽ ഡോ. ബുക്കാനൻ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്. 'ചെറുമർ' ആണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. ഉടമകളുടെ ജൻമസ്വത്താണവർ. ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിക്കുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കരുതെന്ന് ഒരു പതിവുണ്ട്. കുട്ടികളെ തനിയെ വില്ക്കാം. പണിയെടുക്കാൻ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി... അടിമകളെ ജൻമമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി (ആണ് 1, പെണ്ണ് 1) യ്ക്ക് ജൻമവില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും. മറ്റു വസ്തുക്കൾ വില്ക്കുമ്പോൾ എഴുതുന്ന പ്രമാണങ്ങൾ അടിമകളെ വില്ക്കുമ്പോഴും വില്ക്കുന്നവൻ എഴുതിക്കൊടുത്തിരുന്നു. 17-ാം ശ.-ത്തിനു മുൻപുള്ള ആൾവിലയോലക്കരണങ്ങൾ പ്രസിദ്ധപ്പെടുത്തിയതായറിവില്ല. കേരളത്തിൽ 19-ാം ശ.-ത്തിന്റെ മധ്യകാലത്താണ് അടിമകളുടെ സംഖ്യ നിർണയിക്കാൻ ചിലർ ശ്രമിച്ചത്. 1857-ൽ മലബാർ ജില്ലയിലെ പാലക്കാടു ഡിവിഷനിൽ (വള്ളുവനാട്, പാലക്കാട്, പൊന്നാനി താലൂക്കുകൾ) 89,000 അടിമകളും കൊച്ചിയിൽ 1854-ൽ 60,000 അടിമകളും തിരുവിതാംകൂറിൽ 1847-ൽ 160,000 അടിമകളും ഉണ്ടായിരുന്നുവെന്ന് അക്കാലത്തെ ചില പ്രസ്താവങ്ങളിൽ കാണാം. ചിറയ്ക്കൽ, കോട്ടയം, കോഴിക്കോട്, കുറുമ്പ്രനാട്, വയനാട് എന്നീ പഴയ മലബാർ താലൂക്കുകളിലെ അടിമകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമെന്നു കണക്കുകൂട്ടിയാൽ, 19-ാം ശ.-ത്തിന്റെ മധ്യകാലത്ത് ഏകദേശം 4.25 ലക്ഷം അടിമകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാം. ഇവരുടെ സന്തതികളാണ് ഇന്നു കേരളത്തിൽ സ്വാഭാവികമായ ജനവർധന നിരക്കിൽ 4.25 ലക്ഷം ജനങ്ങൾ 1850 മുതൽ 1960 വരെയുള്ള 110 വർഷക്കാലത്ത് 12.5 ലക്ഷത്തിലധികമാകേണ്ടതായിരുന്നു. എന്നാൽ വളരെയധികം ചെറുമർ, പുലയർ മുതലായ അടിമജാതിക്കാർ മതംമാറി അടിമത്തത്തിൽനിന്ന് സ്വതന്ത്രരായതിനാൽ കേരളത്തിൽ ദലിതരുടെ അനുപാതം ഇന്ന് ജനസംഖ്യയിൽ 11ശ.മാ. മാത്രമാണ്. തമിഴ്നാട്ടിൽ ദലിതർ 18 ശ.മാ.വും ആന്ധ്രായിൽ 15 ശ.മാവും ആകുന്നു. 1871-നും 1881-നും ഇടയ്ക്ക് മലബാർ ജില്ലയിൽ ഏകദേശം 40,000 ചെറുമർ ഇസ്ലാംമതം സ്വീകരിച്ചിരിക്കണം എന്ന് 1881-ലെ മദ്രാസ് സെൻസസിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു. അടിമത്തത്തിന്റെ രൂക്ഷതയിൽനിന്ന് ചെറിയ തോതിലെങ്കിലുമുള്ള ആശ്വാസം മലബാറിലെ ചെറുമർ മതപരിവർത്തനംകൊണ്ടു നേടി. തിരുവിതാംകൂറിൽ ക്രിസ്തുമതത്തിലേക്കാണ് മതപരിവർത്തനം നടന്നത്. [5]
തിരുവനന്തപുരം ജില്ലയിലുൾപ്പെട്ട ഭൂഭാഗങ്ങളിൽ ജാതി വ്യത്യാസം നിലവിലില്ലായിരുന്നുവെന്നതിന് ഉത്തമ നിദർശനമാണ് വേളികായലിന്റെ പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന പുലയരാജവംശം. കൊല്ലവർഷാരംഭത്തിൽ ശ്രീപദ്മനാഭക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന 'കണ്ടങ്ങൾ' (ഇന്നത്തെ പുത്തരിക്കണ്ടം ഉൾപ്പെടെ) കരമൊഴിവായി 'പെരുമാട്ടി' എന്ന പുലയ വനിതയ്ക്കു നല്കപ്പെട്ടുവെന്നും ക്ഷേത്രത്തിലേക്കും രാജകൊട്ടാരങ്ങളിലേക്കും ആവശ്യാനുസരണം കുത്തരി എത്തിക്കുന്നതിനുള്ള ചുമതല ഇവർക്കായിരുന്നുവെന്നും ഇവരുടെ വംശജർ പുലയനാർകോട്ട ആസ്ഥാനമാക്കി ഭരണം ആരംഭിച്ചുവെന്നും കാണുന്നു. ഈ രാജവംശത്തിന്റെ അധികാരപരിധി എത്രത്തോളമുണ്ടായിരുന്നുവെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. എങ്കിലും സവർണമേധാവിത്വത്തെ ചെറുത്തുകൊണ്ട് 16-ാം ശ.-ത്തിന്റെ മധ്യകാലത്തോളമെങ്കിലും ഈ രാജവംശം നിലനിന്നിരിക്കണമെന്ന് അനുമാനിക്കാൻ പോന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ വംശത്തിൽപ്പെട്ട വേറൊരു പുലയരാജവംശം കൊക്കോതമംഗലം (നെടുമങ്ങാട്) കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നുവെന്നും ആറ്റിങ്ങൽ തമ്പുരാന്റെ ആക്രമണത്തിൽ ഈ വംശത്തിലെ അവസാനത്തെ രാജ്ഞിക്കും മകൾക്കും ജീവാപായം നേരിട്ടതോടെ രാജകുടുംബം അന്യംനിന്നു പോയെന്നും ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു. [6]
ഏതാണ്ട് ക്രി.പി. 8-9 ശ.-ങ്ങളോടെയാണ് കേരളത്തിലെ ജാതിവ്യവസ്ഥ ശക്തമാകാൻ തുടങ്ങിയത്. ശ്രേണീബദ്ധമായ ജാതിക്രമത്തിൽ നമ്പൂതിരിമാർക്കായിരുന്നു ആധിപത്യം. നാലു വർണങ്ങളും അവയുടെ ഉപവിഭാഗങ്ങളും അംഗീകരിക്കപ്പെട്ടു. ഏറ്റവും ഉയർന്ന ബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാർ, ഓരോ ജാതിയുടെയും ധർമത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ നിയമങ്ങൾ കർശനമായി പാലിക്കുവാൻ ശ്രദ്ധിച്ചു. നമ്പൂതിരിമാരുടെ സാമൂഹിക ഘടന കൂടുതൽ സുഘടിതമാകുന്നതിനും ജാതിശ്രേണിയിൽ അവരുടെ മേധാവിത്വം സ്ഥാപിക്കുന്നതിനുംവേണ്ടി ആചാരങ്ങൾ ആവിഷ്കരിക്കപ്പെട്ടു. ശങ്കരാചാര്യരാണ് ഇത് നടപ്പിലാക്കിയതെന്ന് അഭിപ്രായമുണ്ട്. നമ്പൂതിരിമാർ തങ്ങളുടെ നിത്യജീവിതവൃത്തികളിലും മറ്റു ജാതികളുമായുള്ള ബന്ധങ്ങളിലും പാലിക്കേണ്ട പെരുമാറ്റസംഹിതകളാണ് ഈ ആചാരങ്ങൾ. ഇവ 64 ആചാരങ്ങൾ എന്ന് അറിയപ്പെടുന്നു. അതിന്റെ ഭാഗമായാണ് തീണ്ടൽ തുടങ്ങിയ അരുതായ്മകൾ ചിട്ടപ്പെടുത്തിയത്. ബ്രാഹ്മണനും നായരും തമ്മിൽ അയിത്തമുണ്ടായിരുന്നു. നായർ നമ്പൂതിരിയിൽ നിന്ന് 16 അടി മാറിനില്ക്കണം. ഈഴവർ 32 അടിയും പുലയർ, പറയർ തുടങ്ങിയ ജാതികൾ 64 അടിയും അകൽച്ച പാലിക്കണമായിരുന്നു.[7]
ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് അയിത്താചാരം ഏറ്റവും കർശനമായി പാലിക്കപ്പെട്ടിരുന്ന ഒരു പ്രദേശമാണ് കേരളം. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വിഭാഗങ്ങൾ സവർണരായി ഗണിക്കപ്പെടുന്നു. കേരളത്തിലെ നായന്മാരെയും ശൂദ്രവിഭാഗത്തിൽ ഉൾപ്പെടുത്താറുണ്ട്. ഏതായാലും അവർ സവർണർ ആണെന്നതിനെക്കുറിച്ചു തർക്കമില്ല. ഈഴവർ, അരയർ, പുലയർ, പറയർ, കുറവർ, ഉള്ളാടർ തുടങ്ങിയവരെല്ലാം അവർണവിഭാഗത്തിൽപ്പെടുന്നു. സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. നായർ ബ്രാഹ്മണനിൽ നിന്നു 16 അടി മാറിനില്ക്കണം. അല്ലെങ്കിൽ ബ്രാഹ്മണൻ അശുദ്ധപ്പെടും. ഈഴവർ ബ്രാഹ്മണനിൽനിന്നു 32 അടിയും നായരിൽനിന്നു 16 അടിയും അകന്നുനില്ക്കണം. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. പുലയരും മറ്റും ബ്രാഹ്മണനിൽനിന്നു 64 അടി മാറിയേ നില്ക്കാവൂ. അടുക്കുവാൻ പാടില്ലാത്ത ജാതി, അടുക്കുന്നതിന് 'തീണ്ടുക' എന്നും തമ്മിൽ തൊട്ടാൽ അശുദ്ധമാകുന്ന പ്രക്രിയയ്ക്കു 'തൊടീൽ' എന്നും പറഞ്ഞിരുന്നു. ദൃഷ്ടിയിൽപ്പെട്ടാൽപോലും അശുദ്ധമാകുന്നതായിരുന്നു കീഴ്ജാതികളുടെ സാന്നിധ്യം. ശുദ്ധം മാറിയ (അശുദ്ധനായിത്തീർന്ന) ഒരാൾ സ്വജാതിക്കാരനെ തൊട്ടുകൂടാ; അങ്ങനെ തൊട്ടാൽ അവനും അശുദ്ധപ്പെടും. ഇപ്രകാരം അശുദ്ധപ്പെടുന്നതിനെ 'കൂട്ടിത്തൊടുക' എന്നു പറഞ്ഞുവന്നു. ജാതിവ്യവസ്ഥയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ അതിനിഷ്ഠൂരമായിരുന്നു. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. പല പൊതുനിരത്തുകളിലൂടെയും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തിൽ [8]
ആര്യാധിനിവിശേത്തിനുശേഷം
ക്രിസ്ത്വബ്ദം 1900-നോടടുപ്പിച്ചും അതിനു മുൻപും ഇവർക്ക് സ്കൂൾ, ആശുപത്രി, പൊതുസ്ഥലങ്ങൾ മുതലായവയിൽ മേൽജാതിക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തീണ്ടലും കൽപ്പിച്ചിരുന്നു. അധഃസ്ഥിതർ രോഗബാധിരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീവിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.
അക്കാലത്ത് മേൽ ജാതിക്കാരെ പുലയർ തീണ്ടിയാൽ മേൽജാതിക്കാർക്ക് കുളിച്ചു ശുദ്ധം വരുത്തിയിട്ടേ തറവാട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ അഥവാ പോകുമായിരുന്നുള്ളൂ. പുലയന്മാർക്കും, പുലയസ്ത്രീകൾക്കും, മേൽ ജാതിക്കാരെ തീണ്ടിയതുകാരണം അക്കാലത് അടി കിട്ടിയിട്ടുണ്ട് . അതുകൊണ്ട് തീണ്ടാതിരിക്കാൻ വേണ്ടി ഇവർ (ചെറുമർ ) എവിടെക്കെങ്കിലും പോകുമ്പോൾ " ഓയ്..ഹൊയ് .....ഓയ് ..ഹൊയ് എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടായിരിക്കും നടക്കുക. ഇത് കേട്ടാൽ മേൽജാതിക്കാർ തീണ്ടൽപ്പാട് അകലേയ്ക്ക് മാറിനിൽക്കുകയായിരുന്നു പതിവ്.
ഉയർന്ന ജാതിക്കാരിൽ നിന്ന് വളരെയധികം ചൂഷണങ്ങൾ ഏറ്റുവാങ്ങിയ ഒരു സമുദായം ആണെന്ന് പറയാം. ജോലിക്ക് കൂലിയായി ഭക്ഷണം ആണ് അക്കാലത്ത് കൊടുത്തിരുന്നത് . മേൽജാതിക്കാരുടെ വീട്ടിൽ നിന്ന് കുറച്ചുമാറി ദൂരെ പറമ്പിൽ കുഴികൾ കുഴിച്ച് അതിൽ വട്ടയില (മലബാർ ഭാഷയിൽ പറഞ്ഞാൽ ഉപ്പൂത്തിയില) വെച്ച് അതിലാണ് നെല്ലുകുത്തിയ അരിയുടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നത്. .ചക്ക, കപ്പ, കായ്ച്ചിൽ , ചേന, ചേമ്പ് , ഏത്തയ്ക്ക, വാഴക്കണ്ട, ചെറു കിഴങ്ങ്, കണ്ടിക്കിഴങ്ങ് (കായ്ച്ചിലിന്റെ മണ്ണിനടിയിലുള്ള വലിയ കിഴങ്ങ് ), തവിട് കാച്ചിയത്, ഉണ്ണിക്കാമ്പും(കുലച്ച വാഴയുടെ ഉള്ളിലെ വെളുത്ത ട്യൂബ് പോലുള്ള സാധനം), കപ്പയും, പിന്നെ മത്തി ഇവ മൂന്നും ചേർത്ത് പുഴുങ്ങിയ പുഴുക്ക് (മലബാർ മേഖലകളിൽ) ഇവയിലേതെങ്കിലും ഒന്നോ, വിരളമായി ഒന്നിൽ കൂടുതലോ പുഴുക്കുകൾ കൊടുത്തിരുന്നു. ക്രിസ്തുവർഷം (1880 - 1900) - കളിൽ ഭക്ഷണം പറമ്പിൽ വെച്ചുകൊടുക്കുന്ന ഈ രീതിക്ക് മാറ്റം വന്ന് അത് പിന്നീട് മുറ്റത്ത് കുഴി കുഴിച്ചു അതിൽ ഇല വെച്ച് കൊടുക്കാൻ തുടങ്ങിയിരുന്നു. മത്തിത്തലയോ അല്ലെങ്കിൽ മത്തിയോ ഇട്ടു കാച്ചിയ തവിട് അക്കാലത്തെ സ്വാദേറിയ ഒരു പുഴുക്ക് ആയിരുന്നു. (ഈ പുഴുക്കുകളെല്ലാം തന്നെ എല്ലാ ജാതി മതസ്ഥരും അക്കാലത്ത് സ്വന്തം വീട്ടിൽ വെച്ചുണ്ടാക്കി കഴിച്ചിരുന്നു . ഇതിനൊരപവാദം ബ്രാഹ്മണർ മാത്രമാണ്. മത്സ്യം നിഷിദ്ധം ആയതിനാൽ മത്സ്യം ചേർത്ത പുഴുക്കുകൾ അവർ കഴിക്കുമായിരുന്നില്ല).
കൃഷി, കായൽ മത്സ്യബന്ധനം, തേങ്ങയിടീൽ മുതലായവ കൂടാതെ പരമ്പരാഗതമായ താഴെ കൊടുത്തിരിക്കുന്ന കൈവേലകളിൽ പ്രാവീണ്യം നേടിയവരാണിവർ :-
1. കൊമ്മി - ഓണക്കാലത്ത് പൂ പറിക്കാൻ വേണ്ടി മുള്ളുപോക്കി ഉണക്കിച്ചീന്തിയെടുത്ത കൈതോലകൊണ്ട് ഉണ്ടാക്കുന്ന (കൈയില്ലാത്ത) ചെറിയ സഞ്ചി. തെങ്ങോല ചീന്തിയിട്ടോ വാഴനാരുകൊണ്ടോ തൂക്കിപ്പിടിക്കാൻ അവരവരുടെ സൗകര്യാർത്ഥം പിന്നീട് ഇവയുടെ കൈകൾ പിടിപ്പിക്കുകയാണ് ചെയ്യാറ് .
2. പാട്ടി - കൈതോല കൊണ്ടുതന്നെ മെടഞ്ഞ് ഉണ്ടാക്കിയ പിടിക്കാൻ പിടി (കൈയില്ലാത്ത) വലിയ സഞ്ചി. പണ്ടുകാലത്ത് ഇവ അരിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ വേണ്ടി ഉപയോഗിച്ചിരുന്നു.
3. പായ - കൈതോലകൊണ്ടുള്ള ഉറങ്ങാൻ വേണ്ടിയുണ്ടാക്കുന്ന പായ. ഇതു സദ്യക്ക് ചോറ് ചൂരൽകൂട്ടയിൽ ഊറ്റിയ ശേഷം "അമ്പാറ" -യ്ക്കിടാൻ (ഒന്നിച്ച് കൂട്ടിയിടാൻ ) വേണ്ടിയും ഉപയോഗിച്ചിരുന്നു
4. പുൽപ്പായ - ഒരുതരം വളരെ നീളമുള്ള പുൽത്തൺട് കൊണ്ട് ഉണ്ടാക്കുന്ന ഇവ പണ്ടുകാലത്ത് (1970- 1980 കാലഘട്ടത്തിനു മുമ്പ്) പൊതുവെ ഇരിക്കാനുപയോഗിച്ചിരുന്നു. ഏകദേശം 6 അടി നീളവും 2 1/2, 3 അടി വീതിയും ഉണ്ടാവും ഈ പായകൾക്ക്.
5. പന്തിപ്പായ - പണ്ടത്തെ തറവാടുകളിലും മറ്റും സദ്യയ്ക്കും മറ്റ് അടിയന്തരങ്ങൾക്കും ചമ്രം പടിഞ്ഞ് ഇരുന്ന് ഉണ്ണാൻ വേണ്ടി ഉണ്ടാക്കിയിരുന്നവ. പുൽപ്പായയുടെ രണ്ട് ഇരട്ടിയിലധികം നീളവും അതിൻറെ ഏകദേശം പകുതി വീതിയും ഉണ്ടാവും ഈ പായകൾക്ക്.
6. മീൻകൊട്ട - ഒരു തെങ്ങോലയിലെ ഏകദേശം എട്ടുപത്തു കണ്ണികൾ കൊണ്ടു മെടയുന്ന തൂക്കിപ്പിടിക്കാൻ പിടിയുള്ള ഇവ പണ്ടുകാലത്ത് പ്രധാനമായും മത്സ്യം വാങ്ങി കൊണ്ടുവരാൻ വേണ്ടി ഉപയോഗിച്ചിരുന്നു.
7. മൺകൊട്ട - മണ്ണും ചാണകവും മറ്റും കോരിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. ഇതിനും പിടിക്കാൻ പിടിയുണ്ട്.
8. വല്ലം - പകുതി തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പിടിയില്ലാത്ത ഇവ പുല്ല് അരിഞ്ഞിടാൻ വേണ്ടി ഉപയോഗിക്കുന്നു .
9. മീൻകൂട് - മുള, ഈർക്കിൽ , ചൂടി അല്ലെങ്കിൽ ചണനാര് (ചാക്ക് നൂൽ ) എന്നിവകൊണ്ട് ഉണ്ടാക്കുന്നു. മഴക്കാലത്ത് പാടങ്ങളിലും തോടുകളിലും മറ്റും ഒഴുക്കിന് അനുകൂലമായ് വെച്ച് മീൻ പിടിക്കാനുപയോഗിച്ചിരുന്നു.
(മേൽപ്പറഞ്ഞ മിക്കവാറും എല്ലാ സാധനങ്ങളും ഇപ്പോഴും (ക്രിസ്തുവർഷം 2013) കേരളത്തിലെ എല്ലാ ജില്ലകളിലും ജാതി ഭേദമെന്യേ ഉണ്ടാക്കുകയും ഉപയോഗിക്കയും ചെയ്യുന്നുണ്ട്.
സംബോധന
കോഴിക്കോട്ടും മറ്റു മലബാർ മേഖലകളിലും ഇവർ സ്ത്രീപുരുഷഭേദമെന്യേ മേല്ജാതിക്കാരായ നായന്മാരെ ബഹുമാനസൂചകമായി "പടുക്കൊയിൽ " എന്നും നായർ സ്ത്രീകളെ "പെന്നിച്ചൻ " എന്നും വിളിച്ചിരുന്നു. ഇപ്പോഴും (ക്രിസ്തുവർഷം 2013) ഇതിനു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ക്രിസ്ത്വബ്ദം 1950-1980 കാലഘട്ടത്തിൽ സമപ്രായക്കാരായ നായർ, ഈഴവ, പുലയ, യുവതീ യുവാക്കൾ അന്യോന്യം പേര് വിളിക്കാനും, ഒരേ കടയിൽ നിന്നും വിശേഷാവസരങ്ങളിൽ ഒരേ വീട്ടിൽ നിന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിൽ ജാതി, മത ഭേദമെന്യേ കുട്ടികൾ ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നു പഠിക്കാനും താണ ജാതിക്കാരുടെ ഭക്ഷണശാല കളിൽ നിന്ന് ഉയർന്ന ജാതിക്കാരും, ഉയർന്ന ജാതിക്കാരുടെ ഭക്ഷണ ശാലകളിൽ നിന്ന് താഴ്ന്ന ജാതിക്കാരും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. പ്രാദേശികമായി കേരളത്തിൽ ഇതിനു അൽപ്പസ്വൽപ്പം മാറ്റങ്ങൾ കണ്ടേക്കാം. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ജാതിവ്യവസ്ഥയിൽ വളരെ വേഗത്തിൽ സമൂലപരിവർത്തനം വന്ന കാലഘട്ടമാണ് ക്രിസ്ത്വബ്ദം 1950 - 1980 -കൾ.
പുലക്കരച്ചിൽ
പുലക്കരച്ചിൽ എന്നൊരു ആചാരം പണ്ട് മലബാർ മേഖലകളിൽ ഉണ്ടായിരുന്നു. അതായത് മേലാളൻ അല്ലെങ്കിൽ ജന്മിയുടെ വീട്ടിലെ ഏതെങ്കിലും അംഗം മരിച്ചാൽ കുടിയാന്മാരായ പുലയന്മാരും പുലയികളും മരിച്ച വീടിന്റെ ഒരു നിശ്ചിത അകലത്തിൽ വന്ന് പതം പറഞ്ഞ് പൊട്ടിക്കരയുമായിരുന്നു.
തിരണ്ടുകല്യാണം
പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ നടത്തുന്ന ഒരു ചടങ്ങ്. ഋതുമതിയാകുന്ന ദിവസം മുതൽ നിശ്ചിത ദിവസത്തേക്ക് ആശൗചം ദീക്ഷിച്ചശേഷം നടത്തുന്ന പുണ്യാഹച്ചടങ്ങാണിത്. ആ ശൗചദീക്ഷയുടെ ദിവസങ്ങൾ, പുണ്യാഹകർമങ്ങൾ, ഇതര ചടങ്ങുകൾ എന്നിവ ദേശ-സമുദായഭേദമനുസരിച്ച് മാറും.
തെക്കൻ കേരളത്തിലെ മിക്കവാറും എല്ലാ ഹിന്ദുസമുദായങ്ങളിലും തിരണ്ടുകല്യാണം മുമ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ പാണൻ, പുള്ളുവൻ, വേലൻ, മുക്കുവൻ, കണിയാൻ, കമ്മാളൻ, പറയർ, പുലയർ, കൊച്ചുവേലർ, മുതുവർ, മലങ്കുറവർ തുടങ്ങിയ സമുദായങ്ങൾക്കിടയിലാണ് ഇതു നടത്താറുള്ളത്. തിരണ്ടുമംഗലം എന്ന പേരിലും അവിടെ ഇതറിയപ്പെടുന്നു. മലബാറിലെ തിരണ്ടുകല്യാണത്തെപ്പറ്റി എം.വി. വിഷ്ണുനമ്പൂതിരി നല്കുന്ന വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. ഈഴവ സമുദായത്തിൽ 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്; മണ്ണാന്മാർ പെൺകുട്ടിയെ കുരുത്തോല കൊണ്ടുള്ള മെയ്യാഭരണങ്ങൾ അണിയിച്ചശേഷം തലേന്ന് 'ചടങ്ങുപാട്ട്' നടത്തും. തുടർന്ന് സ്ത്രീകൾ നടത്തുന്ന ചമഞ്ഞുപാട്ടുമുണ്ട്. പുലയർ 7-ാം ദിവസം വീടിനു മുമ്പിൽ വാകക്കൊമ്പു നാട്ടി 'വാകകർമ'നടത്തിയ ശേഷം തിരണ്ട പെണ്ണിനെ മറ്റ് ആറ് പെണ്ണുങ്ങളോടൊപ്പം കൊണ്ടു വന്ന് വാകയെ വലം വയ്പിക്കും. തുടർന്ന് ആ ഏഴു പെൺകുട്ടികളും കൂടി വാകത്തൊലി കൊത്തിയെടുത്ത് അവിടെ വച്ചിട്ടുള്ള ഉരലിലിട്ട് ഇടിച്ച് പൊടിയാക്കും. തുടർന്ന് ആ വാകപ്പൊടിയുമായി ഏഴുപേരും നീരാട്ടിനു പോകും. കുളിച്ചുവന്ന ശേഷം ഋതുവായ പെൺകുട്ടി കലത്തിലെ വെള്ളം വാകച്ചോട്ടിൽ നിന്ന് തലയിലൊഴിക്കണം. അപ്പോൾ കർമി ഇളനീർ തളിച്ച് പുണ്യാഹം നടത്തും. മലയർ 5-ാംദിവസം തിരണ്ടുമംഗലം നടത്തും. ആ സമയത്ത് തിരണ്ടുപാട്ട് പാടും.വേലർ, പുലയർ,കമ്മാളർ, ഈഴവർ എന്നിവരും തിരണ്ടുപാട്ട് നടത്താറുണ്ട്.
പ്രത്യേകതകൾ
സ്ത്രീപുരുഷഭേദമന്യേ വെയിലത്ത് പണിയെടുത്ത് ജീവിച്ചിരുന്നതിനാൽ ഇവർക്ക് പൊതുവെ കറുപ്പ് നിറമാണ്. നല്ല അദ്ധ്വാനശീലരും, അതുകൊണ്ടുതന്നെ അരോഗദൃഡഗാത്രരും ആയിരുന്നു ഇവർ.
പ്രമുഖരായ പുലയർ
- അയ്യങ്കാളി
- ദൈവത്താൻ കുറുമ്പൻ
- ടി.ഡി.ചാന്ജൻ
- കെ.ജി. ബാലകൃഷ്ണൻ ചീഫ് ജസ്റ്റീസ് - ഇന്ത്യൻ സുപ്രീംകോടതി
- പി.കെ. ചാത്തൻ മാസ്റ്റർ
- കെ.പി. വള്ളോൻ
- കെ.കെ. മാധവൻ
- കെ.വി. കുമാരൻ (കെ.പി. വള്ളോന്റെ മകൻ)
- പി.കെ. രാഘവൻ
- പുന്നല ശ്രീകുമാർ
- ടി.കെ.സി. വടുതല
- ടി വി ബാബു
- ബൈജു കലാശാല
- തുറവൂർ സുരേഷ്
സംഘടനകൾ
- കേരള പുലയർ മഹാസഭ
- അഖില കേരള പുലയോദ്ധാരണ സഭ
- കേരളേശ്വരം പുലയർ മഹാസഭ
- അഖില കേരള ചേരമർ ഹിന്ദു മഹാ സഭ
ഇതും കാണുക
- പുലപ്പേടി
- കേരളത്തിലെ ജാതി വ്യവസ്ഥകൾ
അവലംബം
- "Marginalisation of Pulayas and Parayas in Kerala's history".
- ബ്രിട്ടീഷ് മലബാറിൽ കലക്ടറും തിരുവിതാംകൂർ, കൊച്ചി, എന്നീ രാജ്യങ്ങളിൽ റസിഡന്റു മായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം പുലയർ എന്നല്ലെന്നും ചേരമർ എന്നാണെന്നും മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
- സി.കെ. സുജിത് കുമാർ; കൃഷിമലയാളം, അക്ഷര സംസ്കൃതി, സംസ്കൃതി പബ്ലിക്കേഷൻ, കണ്ണൂർ. 1999 കേരളം
- പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം
- " അടിമത്തം" എന്നാ താൾ — സർവ്വവിജ്ഞാനകോശം
- "തിരുവനന്തപുരം" എന്നാ താൾ — സർവ്വവിജ്ഞാനകോശം
- “നമ്പൂതിരി" എന്ന താൾ — സർവ്വവിജ്ഞാനകോശം
- "അയിത്തം", “നമ്പൂതിരി" എന്നീ താളുകൾ — സർവ്വവിജ്ഞാനകോശം