മേഘദൂതം
കാളിദാസന്റെ ഒരു കാവ്യമാണ് മേഘദൂതം. മേഘസന്ദേശം എന്ന് പറയപ്പെടുന്ന ഇത് സന്ദേശകാവ്യം എന്ന വിഭാഗത്തിൽപ്പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇത് കണക്കാക്കപ്പെടുന്നു. വേർപെട്ടു കഴിയേണ്ടി വരുന്ന കാമുകീ-കാമുകന്മാരുടെ ദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയും.

കഥ
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാ പർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകൻ.[1] ആഷാഢമാസത്തിലെ ആദ്യദിവസം അയാൾ താഴ്രയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വർഷമേഘത്തെ കണ്ടെത്തി.("കൊമ്പു കുത്തിക്കളിക്കാനൊരുമ്പെടും,കൊമ്പനാനപോൽ കാണാനഴകുമായ് താഴ്വരയെ തഴുകിവന്നെത്തിടും കാർമുകിലിനെ കണ്ടിതക്കാമുകൻ) വിരഹദുഃഖത്താൽ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുന്നു. മലകൾ അയാൾക്ക് ഭൂമിയുടെ സ്തനങ്ങളും, ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും, വേനലിൽ വരണ്ട നദികൾ വിരഹികളായ നായികമാരുമായി തോന്നിച്ചു.
ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1]
'ജ്ഞാനപീo'ജേതാവായ മലയാളകവി ജി ശങ്കരക്കുറുപ്പ് ഈ കാവ്യത്തിന് മേഘച്ഛായ എന്ന പേരിൽ ഒരു വിവർത്തനം നൽകിയിട്ടുണ്ട്.ദ്രാവിഡ വൃത്തത്തിലുള്ള തിരുനല്ലൂർകരുണാകരൻറെ പരിഭാഷ സുപ്രസിദ്ധമാണ്...മേഘസന്ദേശം[2] എന്ന പേരിൽ കെ എസ് നീലകണ്ഠനുണ്ണീയും തർജ്ജമ ചെയ്തിട്ടുണ്ട്
അവലംബം
- കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം
- മേഘസന്ദേശം. നാഷണൽ ബുക് സ്റ്റാൾ കോട്ടയം 1979