മഴു
മരം വെട്ടാനും വിറകു കീറാനും ഉപയോഗിക്കുന്ന പണിയായുധമാണ് മഴു(ഹിന്ദി: कुलहाड़ि റൂസി: топор). മലബാറിൽ ചില സ്ഥലങ്ങളിൽ 'ഴ' എന്നത് ലോപിച്ച് മൌ എന്നാണ് ഉച്ചരിക്കുന്നത്. ചെങ്കല്ല് വെട്ടിയെടുക്കുന്ന ആയുധത്തെയും മഴു എന്നുതന്നെയാണ് പറയുന്നത് എന്നാൽ ഇതിന്റെ തല, മരം വെട്ടാനുള്ള മഴുവിൽനിന്നും വ്യത്യസ്തമാണ്.

അങ്കമഴു
പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധമാണ് അങ്കമഴു. വെങ്കലയുഗം മുതൽ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയർക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തിൽ ഇംഗ്ലണ്ടിൽ സർവസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയിൽ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തിൽ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകർക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളിൽ പെട്ടവർക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളിൽ സംബന്ധിക്കുന്ന സൈനികർ അങ്കമഴു ഇടതുകൈയിൽ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂർത്തതും വായ്ത്തല മൂർച്ചയുള്ളതുമാണ്. [1]