തീണ്ടാപ്പാട്
ചില ജാതിയിൽ ജനിച്ചവർ മറ്റുചില ജാതിക്കാരെ സമീപിക്കുന്നതിനുള്ള പരിധി പണ്ടുകാലത്ത് നിർണ്ണയിക്കപ്പെട്ടിരുന്നു. സമീപത്തുവരുന്നതോ കാഴ്ച്ചയിൽ പെടുന്നതോ മൂലമുണ്ടാകുന്ന ഇത്തരം അശുദ്ധിയുണ്ടാകുന്നത് തീണ്ടാപ്പാട് എന്ന അകലത്തിനുള്ളിൽ അവർണർ പ്രവേശിക്കുമ്പോഴാണെന്നായിരുന്നു ഈ അനാചാരത്തെ പ്രചരിപ്പിച്ചിരുന്നവർ വാദിച്ചിരുന്നത്.
അടുക്കാൻ പാടില്ല എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ജാതികളിലുള്ളവർ അടുക്കുന്നതിന് തീണ്ടുക എന്നാണു പറഞ്ഞിരുന്നതെങ്കിൽ തൊടുന്നതിന് തൊടീൽ എന്നാണ് പറഞ്ഞിരുന്നത്.
വിശദാംശങ്ങൾ
കേരളവിശേഷനിയമവിവരം എന്ന ഗ്രന്ഥത്തിൽ തീണ്ടൽ ഉള്ളവർ ത്രൈവർണികന്മാരിൽ നിന്ന് (ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവർ) എത്ര അകലം പാലിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു. ജാതികൾക്കുള്ളിൽ തന്നെയുള്ള ഉച്ചനീചത്വം കാരണം ഈ അകലം 24 അടി മുതൽ 64 അടി വരെയാണ്. ഇതു സംബന്ധിച്ച വ്യവസ്ഥ ഇതാണ്.[1]
“ | അഷ്ടൗ ഹി വിപ്രാദ്വൗ ന്യൂനൗ ദ്വാദശൈവാന്തരാളികാഃ |
” |
ഉദാഹരണത്തിന് പുലയൻ അതിൽ ഉയർന്ന ജാതികൾ എന്ന് അവകാശപ്പെട്ടിരുന്ന നമ്പൂതിരിക്കും നായർക്കും വഴിമാറിക്കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. തീണ്ടാപാടു ദൂരെ നിൽക്കേണ്ട ജാതിക്കാരൻ അറിയാതെ അടുത്തുചെന്നാൽ മർദ്ദിക്കപ്പെടുമായിരുന്നു. ഇതിന് മേൽജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. മേൽ ജാതിക്കാരനെ തീണ്ടുന്നത് പാപമായിട്ട് കീഴ്ജാതിക്കാരെ വിശ്വസിപ്പിക്കാനും ഈ സമ്പ്രദായത്തിന്റെ പ്രചാരകർക്ക് സാധിച്ചിരുന്നു.[2]
തീണ്ടപ്പെട്ട ഒരാൾ സ്വജാതിക്കാരനെ സ്പർശിച്ചുകൂടാ എന്നും വ്യവസ്ഥയുണ്ടായിരുന്നു. മേൽജാതിക്കാർ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് വഴി നടന്നിരുന്നത്, ഇത് തീണ്ടാടുക എന്നാണ് അറിയപ്പെട്ടിരുന്നത്. നായരെ തീണ്ടും വിധം പോകുന്ന അവർണനെ വധിക്കുകയും ചെയ്യുമായിരുന്നു.[2]
അയിത്തമുള്ള ജാതിക്കാരെ തിരിച്ചറിയുന്നതിനുവേണ്ടി പല മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. അവർ അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കാൻ പാടില്ല; ചെരിപ്പ്, കുട, നല്ല വസ്ത്രങ്ങൾ, വിലപിടിച്ച ആഭരണങ്ങൾ എന്നിവ ധരിച്ചുകൂടാ എന്നിങ്ങനെ പല വ്യവസ്ഥകളുമുണ്ടായിരുന്നു.[2]
അനാചാരത്തിന്റെ അവസാനം
1936 നവംബർ 12-ന് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം അനുസരിച്ച് തിരുവിതാംകൂറിൽ അവർണർക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. സ്വതന്ത്ര ഭാരതത്തിലെ ഭരണഘടന പ്രകാരം തീണ്ടൽ നിയമവിരുദ്ധമായി മാറി. 1965-ലെ അൺടച്ചബിലിറ്റി (ഫൈൻസ്) ആക്റ്റ് അയിത്താചാര (കുറ്റങ്ങൾ) ആക്റ്റ് പാസ്സായതോടുകൂടി അയിത്തം ഏതുരൂപത്തിലും ആചരിക്കുന്നത് ഇന്ത്യ മുഴുവൻ കുറ്റകരമായി
സംസ്കാരത്തിൽ
പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി, കുമാരനാശാന്റെ ദുരവസ്ഥ എന്നീ കൃതികൾ ഈ അനാചാരത്തെപ്പറ്റി പ്രതിപാദിക്കുന്നവയാണ്.[3]
ഇതും കാണുക
അവലംബം
- "അവർണർ". സർവ്വവിജ്ഞാനകോശം. ശേഖരിച്ചത്: 6 മെയ് 2013. Check date values in:
|accessdate=
(help) - എ.ജി., ഉദയകുമാർ. "കേരളം ഭ്രാന്താലയമായി മാറാതിരിക്കാൻ". ദേശാഭിമാനി. മൂലതാളിൽ നിന്നും 6 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 6 മെയ് 2013. Check date values in:
|accessdate=, |archivedate=
(help) - കെ.എസ്. മംഗലം, അരവിന്ദ്. "ജാതി ധിക്കാരമല്ലയോ?". മാദ്ധ്യമം. മൂലതാളിൽ നിന്നും 6 മെയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 6 മെയ് 2013. Check date values in:
|accessdate=, |archivedate=
(help)