എലിപ്പത്തായം
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എലിപ്പത്തായം (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു.[1] 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.[2]
എലിപ്പത്തായം | |
---|---|
![]() | |
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | രവി |
രചന | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | കരമന ജനാർദ്ദനൻ നായർ ശാരദ ജലജ |
സംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം. മണി |
വിതരണം | ജനറൽ പിക്ച്ചേഴ്സ് |
സ്റ്റുഡിയോ | ജനറൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 121 മിനുറ്റ് |
വിമർശനം - ബിജു പി നടുമുറ്റം
പത്തായതിന്റെ പുറം കാഴ്ചകൾ
എലിപ്പത്തായം -അടൂർ ഗോപാലകൃഷ്ണൻ 1981
ഉൽകൃഷ്ടമായ ചലച്ചിത്രരചനയുടെ എക്കാലത്തേയും മാതൃകയായി മലയാളത്തിൽ ഉയർത്തിക്കാട്ടപ്പെടുന്ന ചിത്രമാണ് അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം.തകരുന്ന ഫ്യൂഡൽവ്യവസ്ഥയുടെ പ്രമേയമാണിത്.തനിക്കു ചുറ്റും നടക്കുന്ന പരിവർത്തനങ്ങളെ കാണാൻ മടിക്കുന്നവനാണ് ഇതിലെ നായകൻ ഉണ്ണി (കരമന ജനാർദ്ദനൻ നായർ).വീട് മാത്രമാണ് അയാളുടെ ലോകം.മൂന്ന് സഹോദരിമാർ.മൂത്തയാളായ ജാനമ്മയെ(രാജം കെ.നായർ) അകലെ വിവാഹം ചെയ്തയച്ചിരിക്കുന്നു. രണ്ടാമത്തെ സഹോദരിയായ രാജമ്മയും (ശാരദ) ഇളയ സഹോദരിയായ ശ്രീദേവിയും (ജലജ) ഒത്താണയാൾ ഒരു വലിയ നാലുകെട്ടിനകത്ത് ജീവിക്കുന്നത്.കഴിഞ്ഞു പോയ ഫ്യൂഡൽ കുടുംബ മഹിമയുടെ അവശേഷിപ്പുകൾ വീടിനകത്തും അയാളുടെ സ്വഭാവത്തിലും കാണാം.മേലനങ്ങി പണിയെടുക്കാനാവാത്ത വിധം തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോവുകയും ഒരു സഹോദരിയുടെ ഒളിച്ചോട്ടത്തിനും മറ്റൊരാളുടെ ആകസ്മിക മരണത്തിനും മൂകസാക്ഷിയായി സ്വയം ഒടുങ്ങിപ്പോകുന്ന നായക ജീവിതമാണ് ഉണ്ണിയുടേത്.വല്ലപ്പോഴും വന്നുപോകുന്ന വകയിലെ ഒരമ്മാവനും,സഹോദരീ പുത്രനുമല്ലാതെ ഒരാൾപോലും അതിഥികളായെത്താത്ത ഒരിടമാണ് അയാളുടെ തറവാട്.പുറം വാതിലുകൾ സ്വയം കൊട്ടിയടച്ചുകൊണ്ട് സ്വയം നിഷ്കാസിതമാകുന്ന ജീവിതമാണ് ഉണ്ണിയുടേത്.ഒടുവിൽ എലിപ്പത്തായത്തിൽ കുടുങ്ങുന്ന എലി തന്നെയായി മാറുന്നുണ്ട് ഉണ്ണി.
വളരെ അപൂർവമായി മാത്രം വീടിനു വെളിയിൽ ഇറങ്ങുന്ന ഉണ്ണിയ്ക്ക് മീനാക്ഷിയെന്ന.ജോയ്സി) ഒരു കിഴാള സ്ത്രീയെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.അവരെ, ആദ്യ ദൃശ്യത്തിലുടെ പരിചയപ്പെടുത്തുന്നത്,ഉണ്ണിയുടെ പുരയിടത്തിൽ നിന്നും കശുവണ്ടി (പറങ്കിമാവ്) കട്ടുപറിക്കുന്ന തന്റെ കുട്ടിക്ക് കാവൽ നിൽക്കുന്നവളായിട്ടാണ്.അവിടെ എത്തുന്ന ഉണ്ണി,മാവിന് മുകളിൽ കയറിയിരിക്കുന്ന കുട്ടിയെ അഭിസംബോധനചെയ്യുന്നത് "എടാ കഴുവേറി നീയാണോ"എന്ന് ചോദിച്ചുകൊണ്ടാണ്.പിന്നീട് അവന്റെ അമ്മ ഉണ്ണിയോട് ശൃംഖരിക്കുന്നതും അവളുടെ തോൾമുണ്ട് താഴേക്ക് ഉതിർന്നു വീഴുന്നതും നിറഞ്ഞ മാറിടം മനപ്പൂർവ്വം ഉണ്ണിക്കുമുന്പിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതുമൊക്കെ കാണിക്കുന്നു. ഉണ്ണി ആ പ്രലോഭനത്തിൽ ഒരുനിമിഷം പതറി നിന്ന് സ്വയം പിൻവാങ്ങുകയാണ്.
മറ്റൊരു സീനിൽ മീനാക്ഷി എണ്ണ ചോദിച്ചുകൊണ്ട് ഉണ്ണിയുടെ വീട്ടിലേക്കു കടന്നു വരുന്നുണ്ട്.ഉണ്ണി ആ സമയം ഉമ്മറത്തിരുന്നു നഖം വെട്ടുന്നു.മീനാക്ഷിയുടെ വരവും വശ്യതയും ഉണ്ണിയെ ഭയപ്പെടുത്തുന്നു.പേനക്കത്തികൊണ്ട് അയാളുടെ വിരലിനു മുറിവേൽക്കുക പോലും ചെയ്യുന്നു.രാജമ്മയിൽ നിന്നും എണ്ണ വാങ്ങി തലയിൽ തേച്ചതിനു ശേഷം തറവാട്ടിലെ കുളത്തിൽ കുളിക്കാൻ അവൾ അനുവാദം ചോദിക്കുന്നുണ്ട്.രാജമ്മ അത് അനുവദിക്കുന്നില്ല.ആ സമയം നഷ്ട്ടപ്പെട്ട പുരുഷത്വം വീണ്ടെടുക്കാനുള്ള പത്ര പരസ്യത്തിന്റെ വായനയിലാണ് ഉണ്ണി.മറ്റൊരു രാത്രിയിലും ഉണ്ണി ഇതുപോലെ മീനാക്ഷിയെ കണ്ടു മുട്ടുന്നുണ്ട്.അപ്പോഴും അവളുടെ പ്രലോഭനത്തിനു വഴങ്ങാതെ അയാൾ അവിടെനിന്നും രക്ഷപ്പെടുന്നു.
ജാനമ്മയുടെ മകൻ (പ്രകാശ്) കുറച്ചുകാലം ഉണ്ണിയുടെ വീട്ടിൽ വന്നു നിൽക്കുന്ന സന്ദർഭത്തിലും കൗമാരക്കാരനായ അയാൾ മീനാക്ഷിയെ ലൈംഗിക ഭാവത്തോടെ സമീപിക്കുന്നുണ്ട്.എന്നാൽ അവളത് അപ്പോൾത്തന്നെ നിരുത്സാഹപ്പെടുത്തുന്നു.
എല്ലാ വികാരങ്ങളും തന്നിൽ തന്നെ ഒതുക്കിവയ്ക്കുന്ന ഉണ്ണി,ലൈംഗികതയോടും അതേ മനോഭാവമാണ് പുലർത്തുന്നത് എന്ന് വിശദികരിക്കാനാവും മീനാക്ഷി എന്ന കഥാപാത്രസൃഷ്ടിയിലൂടെ അടൂർ ശ്രമിച്ചത്. എന്നാൽ ലൈംഗിക പ്രചോദനത്തിനായി ഒരു കീഴാളസ്ത്രീയെ എന്തിനു തിരഞ്ഞെടുത്തു എന്നിടത്താണ് സവർണ്ണ മനോഭാവത്തിന്റെ കാഴ്ചകൾ മറനീക്കി പുറത്തുവരുന്നത്.
മീനാക്ഷിയുടെ കറുത്ത ഉടലിനെ പരമാവധി പുരുഷക്കാഴ്ചക്കിണങ്ങും വിധം പരുവപ്പെടുത്തിയെടുക്കാൻ സിനിമ ശ്രദ്ധിക്കുന്നുണ്ട്.മാത്രമല്ല പ്രായത്തിൽ കൂടിയ ആളാണെങ്കിലും കീഴാളസ്ത്രീയോട് സവർണ്ണവർഗ്ഗ കൗമാരത്തിനും ലൈംഗികസമീപനമാവാം എന്നൊരു കാഴ്ചപ്പാടും ഉണ്ണിയുടെ മരുമകൻറെ പെരുമാറ്റത്തിലൂടെ സിനിമ പറഞ്ഞുറപ്പിക്കുന്നുണ്ട്.
ഉണ്ണിയുടെ കൂടെ കഴിയുന്ന രണ്ടു സഹോദരിമാരും യൗവ്വനയുക്തരാണ്.എന്നാൽ അവരിലാരിലും തന്നെ ലൈംഗിക വികാരം പ്രതിഫലിക്കുന്നതായി സിനിമ കാണിക്കുന്നുമില്ല.ക്യാമറയുടെ (മങ്കട രവിവർമ്മ) ആൺ നോട്ടത്തിലൂടെ സ്വാഭാവികമെന്ന വണ്ണം രാജമ്മയുടെ ഉടൽ സൗന്ദര്യത്തെ ഒപ്പിയെടുക്കുന്നുണ്ടെങ്കിലും അവരുടെ ജീവിത നിമിഷങ്ങളിലേക്ക് ലൈംഗിക വിചാരങ്ങൾ കടന്നുവരുന്നില്ല.സവർണ്ണ കുലസ്ത്രീകൾക്ക് അത്തരം വികാരങ്ങളില്ലെന്നും എന്നാൽ കീഴാള പെണുടലുകൾ വഴിപിഴച്ച വ്യെവഹാരരൂപങ്ങളാ ണെന്നുമാണ് ഇതിലൂടെ വ്യെക്തമാവുന്നത്
കീഴാളസ്ത്രീയുടെ ശരീരത്തെ മാത്രമല്ല അവരുടെ ജീവിത പരിസരത്തെയും ഈ നിലയിൽ അവമതിക്കുന്നുണ്ട് എലിപ്പത്തായം. ഉണ്ണിയുടെ പറമ്പിൽ നിന്നും മോഷ്ടിക്കുന്ന മീനാക്ഷിയുടെ മകന്റെ ചിത്രീകരണത്തിലൂടെ കീഴാള ജീവിതങ്ങൾ വ്യെഭിചാരത്തിലും മോഷണത്തിലും മാത്രം ആണ്ടുമുഴുകി കഴിയുന്നവരാണെന്ന കാഴ്ച്ചപ്പാടാണ് മുന്നോട്ടുവയ്ക്കപ്പെടുന്നത്. 'കഴുവേറിയുടെ മോനെ' എന്ന് ആ സ്ത്രീയുടെ കുട്ടിയെ വിളിക്കുന്ന ഉണ്ണിയുടെ മനോഭാവത്തിലും ഇത് നിഴലിക്കുന്നുണ്ട്.ആർക്കും തെറി വിളിക്കാവുന്ന ഒന്നായി മാത്രമാണ് കിഴാളത ഇവിടെയും വ്യാഖ്യാനിക്കപ്പെടുന്നത്.(ഉണ്ണി വേറൊരാളെയും ഈ വിധം അഭിസംബോധന ചെയ്യുന്നുമില്ല)
ഫ്യൂഡലിസത്തിനും സവർണ്ണ സംസ്കാരത്തിനും എതിർനിൽക്കുന്ന ഒന്നാണ് ലോകോത്തരമായ എലിപ്പത്തായം എന്ന് വാഴ്ത്തപ്പെടുമ്പോഴും കീഴാളജീവിതങ്ങൾക്കുമേൽ നിലനിൽക്കുന്ന മേലാള കാഴ്ചപ്പാടിനെ കുടഞ്ഞുകളയാൻ ഈ സിനിമയ്ക്കോ,വിഖ്യാത സംവിധായകനോ കഴിയുന്നില്ലാ യെന്നിടത്ത്,അടൂരിന്റെ എലിപ്പത്തായം ഒരു കീഴാളവിരുദ്ധ സിനിമയാണെന്നുകൂടി പറയേണ്ടിവരും.
സംഗീതം
എം. ബി. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
പുരസ്കാരങ്ങൾ
എലിപ്പത്തായം എന്ന ചിത്രത്തിനു ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് താഴെപ്പറയുന്നു.
1982 ബ്രിട്ടീഷ് ഫിലും ഇൻസ്റ്റിറ്റ്യൂട്ട് (ബ്രിട്ടൺ)
- Most Original and Imaginative film shown at the National Film Theatre - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ലണ്ടൻ ചലച്ചിത്ര മേള (ബ്രിട്ടൺ)
- Sutherland Trophy - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
- Silver Lotus Award - ഏറ്റവും മികച്ച ശബ്ദലേഖനം - എലിപ്പത്തായം - ദേവദാസ്
- Silver Lotus Award - Best Regional Film (Malayalam) - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1981 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
- മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
- മികച്ച ശബ്ദലേഖനം - ദേവദാസ്
അവലംബം
- "It's a small world. -- Britannica Online Encyclopedia". ശേഖരിച്ചത്: 2010 January 7.
- "Festival de Cannes: Elippathayam". festival-cannes.com. ശേഖരിച്ചത്: 2009-06-13.
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എലിപ്പത്തായം
- എലിപ്പത്തായം – മലയാളസംഗീതം.ഇൻഫോ
- Elippathayam (Rat-Trap) (1981) - Rotten Tomatoes
- INDIA 'RAT TRAP' - Janet Maslin, New York Times Review
- Elippathayam - 1981, cinema of malayalam
- interview: adoor gopalakrishnan, cinema of malayalam
- എലിപ്പത്തായം M3DB
- എലിപ്പത്തായം 1982
- ELIPPATHAYAM Rat Trap
- Rat-Trap (Elippathayam)- Bath Film Festival
- Rat-Trap or Elippathayam - dvdbeaver