വേദം

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള[1]‌ സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.[2]

നിരുക്തം

വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. [3]

വേദകാലഘട്ടം

വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്.[4] [5] [6]

വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്[1]. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു.

സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു [7]. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.

പശ്ചാത്തലം

ഇന്തോ ആര്യന്മാരുടെ ,മദ്ധ്യേഷ്യയിൽ നിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള, കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും ഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും[1]‌. വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൾ

മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും.

വേദശാഖകൾ

കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു.[8] വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല. [9] സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം ,അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു [10]. നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.

ഋഗ്വേദം

സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ് 'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വസ്സുസഹാസതി' എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു. [11]

യജുർവ്വേദം

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

സാമവേദം

യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

അഥർവവേദം

അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

വേദഭാഷ

സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ[10]. അതിൽ നിന്നുമാണു ലൗകിക സംസ്കൃതം അടക്കമുള്ള ലോകഭാഷകൾ ഉണ്ടായതായി പല പണ്ഡിതരും അഭിപ്രായപ്പെടുന്നു.

വേദമന്ത്രങ്ങൾ

വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്.[12] ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.

വേദഭാഷ്യങ്ങൾ

വേദങ്ങൾക്ക് ശബ്ദസൗകുമാര്യത്തിനപ്പുറം വളരെ ഗഹനമായ അർത്ഥങ്ങളും ഉണ്ടു. അവ അറിയേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി നിരുക്തത്തിൽ വ്യക്തമായ പ്രതിപാദമുണ്ട് (നിരുക്തം 1.1.8) [13]. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണാചാര്യരാണു ആദ്യമായി വേദങ്ങൾക്കു സമഗ്രമായ ഭാഷ്യം (വെറും വിവർത്തനങ്ങളല്ല, ഭാഷ്യകാരെന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന വ്യാഖ്യാനങ്ങൾ) രചിച്ചത്. വേദോൽപ്പത്തിയ്ക്കു ശേഷം വേദം കേൾക്കുമ്പോൾത്തന്നെ അർത്ഥം മനസ്സിലാകുമായിരുന്നത്രേ. ക്രമേണ ജനങ്ങളുടെ സുഖലോലുപതയും ആലസ്യവും പഠനവൈമുഖ്യവും കാരണം വേദങ്ങളുടെ അർത്ഥം ശ്രദ്ധിക്കാതെ ഉച്ചാരണം മാത്രം ശ്രദ്ധിച്ചു ചൊല്ലി കാണാതെ പഠിച്ചു പഠിപ്പിക്കുന്ന രീതിയായി മാറിത്തീരുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണായാചാര്യർ ആണു സമഗ്രമായ വേദഭാഷ്യം ചമച്ചത്.[14] സായണഭാഷ്യമാണു പൊതുവെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്.

സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ വേദങ്ങൾ വ്യഖ്യാനിക്കുന്നതിനു ശാസ്ത്രസമ്മതമായ രീതികൾ തന്നെ ഉപയോഗിക്കണം. ഉദാഹരണത്തിനു്

  • ദേവത (ദിവ് ധാതുവിൽ നിന്നുണ്ടായത്) എന്ന വാക്കിനു ദൈവം, ദേവൻ, ദേവി, ഈശ്വരൻ എന്നിങ്ങനെയാണു സായണഭാഷ്യം. ഇതിനു സ്വാമി ദയാനന്ദ സരസ്വതി നൽകുന്ന ഭാഷ്യം നമുക്കു ചുറ്റുമുള്ള പ്രകൃതിശക്തികളായ സൂര്യൻ, ചന്ദ്രൻ, അഗ്നി, വായു, വരുണൻ (ജലം) (അഷ്ടവസുക്കൾ അടക്കം 33 ദേവതകൾ മുതലായവയാണെന്നാണു.
  • സായണാചാര്യർ സൂര്യൻ എന്ന വൈദിക സംജ്ഞയ്ക്ക് നമ്മൾ കാണുന്ന സൂര്യനെന്ന നക്ഷത്രം എന്നും ചന്ദ്രനു ചന്ദ്രനെന്ന ഉപഗ്രഹമെന്നും അഗ്നിയ്ക്കു പാചകത്തിനുയോഗിക്കുന്ന തീയെന്നും ഭാഷ്യം നൽകുന്നു. അതേസമയം സ്വാമി ദയാനന്ദ സരസ്വതി ഈ വൈദിക സംജ്ഞകൾക്ക് പല അർത്ഥങ്ങളുണ്ടെന്നും (പലതിനും ഈശ്വരൻ എന്നു തന്നെ അർത്ഥമുണ്ട്) നിരുക്താനുസരണം അവ ഉപയോഗിക്കണമെന്ന് സ്വാമി ദയാനന്ദ സരസ്വതി [15] അഭിപ്രായപ്പെടുന്നു.

വേദങ്ങളിൽ മനുഷ്യരുടെയോ നദികളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങളില്ലെന്നാണ് അദ്ദേഹത്തിന്റെ മതം[15][10].

പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാർ (മാക്സ് മുള്ളർ, ഡോയ്സൺ, ഡോ.രാധാകൃഷ്ണൻ, മുതലായവർ) കൂടുതലും സായണഭാഷ്യമാണു തങ്ങളുടെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്. വേദവ്യാഖ്യാതാക്കളിൽ പ്രമുഖനായി പാശ്ചാത്യർ വാഴ്ത്തുന്ന മാക്സ് മുള്ളർ ആണു ഋഗ്വേദത്തിനു ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ തയ്യാറാക്കിയത് [16]. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട് [17]. ഒരിക്കൽ പോലും ഭാരതത്തിൽ വന്നിട്ടില്ലാത്ത, ഭാരതീയ സമ്പ്രദായിക രീതികളനുസരിച്ച് വേദങ്ങളെ സാംഗോപാംഗം (അംഗങ്ങളും ഉപഅംഗങ്ങളും അടക്കം‌) പഠിക്കാത്ത മാക്സ് മുള്ളറുടെ പാണ്ഡിത്യത്തെ വാഴ്ത്തുന്ന പാശ്ചാത്യ-പൗരസ്ത്യർ, വേദപഠന-പാഠന രീതികളെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. [18] [19].

വേദങ്ങളിലെ ദൈവസങ്കല്പം

വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു.[17] ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം[20] എന്നു പേരിടുകയും ചെയ്തു. എന്നാൽ ആര്യ സമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ വേദങ്ങൾ ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത്. [21]. ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്.

തരം തിരിവ്

ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.

ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു.

അവലംബങ്ങൾ

  1. Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 59. ISBN 978-1-4051-8243-0.
  2. മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ, 2012 ജൂൺ 30, പേജ് 4
  3. കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകർത്താ.
  4. "Vedas".
  5. "BBC-Hindu Scriptures-Vedas".
  6. "Vedas".
  7. നരേന്ദ്രഭൂഷൺ, കമല (2011), ആർഷനാദം, ചെങ്ങന്നുർ: എൻ.വേദപ്രകാശ്, p. 1
  8. കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകർത്താ.
  9. "വേദങ്ങളുടെ ആംഗലേയ തർജ്ജമ".
  10. സരസ്വതി, മഹർഷി ദയാനന്ദ. സത്യാർത്ഥ പ്രകാശം. മാതൃഭൂമി.
  11. മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ, 2012 ജൂൺ 30, പേജ് 4
  12. "UNESCO proclaimed the tradition of Vedic chant a Masterpiece of the Oral and Intangible Heritage of Humanity on November 7, 2003".
  13. സത്യാർത്ഥപ്രകാശം (വിവ. സ്വ. ആചാര്യ നരേന്ദ്രഭൂഷൺ) മൂന്നാം സമുല്ലാസം പുറം 51
  14. "views on Vedas". Encylopedia Britanica.
  15. "Arya Samaj Jamnagar". Arya Samaj Jamnagar.
  16. "Max Muller".
  17. "Max Muller".
  18. നരേന്ദ്രഭൂഷൺ, കമല (2011). ആർഷനാദം വൈദിക മാസിക. ചെങ്ങന്നുർ: എൻ.വേദപ്രകാശ്. p. 41.
  19. "ON PROFESSOR MAX MÜLLER".
  20. "Max Muller". Britanica.
  21. സത്യാർത്ഥപ്രകാശം (വിവ. സ്വ. ആചാര്യ നരേന്ദ്രഭൂഷൺ) ഏഴാം സമുല്ലാസം പുറം 127

കുറിപ്പുകൾ

ഇതും കൂടി കാണുക

ഹിന്ദുമതം കവാടം


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.