ജനമേജയൻ

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ കുരുവംശത്തിലെ ഒരു രാജാവാണ് ജനമേജയൻ. പരീക്ഷിത്ത് രാജാവിന്റെയും മദ്രാവതിയുടെയും മകനായി ജനിച്ച ജനമേജയൻ പാണ്ഡവമദ്ധ്യമനായ അർജ്ജുനന്റെ മകൻ അഭിമന്യുവിന്റെ ചെറുമകനാണ്. പരീക്ഷിത്ത് രാജാവിന്റെ മരണശേഷം ഹസ്തിനപുരത്തിന്റെ സിംഹാസനത്തിലേറിയ ജനമേജയനനാണ് വ്യാസശിഷ്യനായ വൈശമ്പായനൻ മഹാഭാരതകഥ വിവരിച്ചുകൊടുക്കുന്നത്.

സർപ്പസത്രം

ജനമേജയന്റെ പിതാവ് പരീക്ഷിത്ത് ഒരു മുനിശാപത്തെത്തുടർന്ന് അഷ്ടനാഗങ്ങളിലൊന്നായ തക്ഷകന്റെ കടിയേറ്റാണ് മരിച്ചത്. ഇതിനെത്തുടർന്ന് നാഗവംശത്തോടുതന്നെ വിദ്വേഷം തോന്നിയ ജനമേജയൻ തന്റെ പിതൃഘാതകനോട് പ്രതികാരം ചെയ്യാനുറച്ചു. നാഗങ്ങളെ ഉന്മൂലനാശം ചെയ്യുന്നതിനായി ഉത്തങ്കൻ എന്ന മുനിയുടെ സഹായത്തോടെ സർപ്പസത്രം നടത്താനുറച്ചു.

സർപ്പസത്രത്തെത്തുടർന്ന് സർപ്പങ്ങൾ ഓരോന്നായി ഹോമകുണ്ഡത്തിൽ വന്ന് വീണ് ചാകാൻ തുടങ്ങി. തുടർന്ന് നാഗരാജാവായ തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ അടുത്ത് അഭയം തേടി. ദേവേന്ദ്രൻ തന്റെ അർദ്ധസിംഹാസനം നല്കി തക്ഷകനെ സംരക്ഷിച്ചതറിഞ്ഞ ഉത്തങ്കൻ ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു.

സർപ്പസത്രം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ആസ്തികൻ

ഈ ഘട്ടത്തിൽ ജരൽക്കാരു മഹർഷിയുടെ പുത്രനായ അസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്നു. ആസ്തികന്റെ വാക്കുകൾ കേട്ട ജനമേജയൻ സർപ്പസത്രം അവസാനിപ്പിക്കാൻ ഉത്തരവിടുകയും തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും അദ്ദേഹം പിന്തിരിഞ്ഞു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.